തിരുവനന്തപുരം: ലൈഫ് മിഷനിലേക്കുള്ള അപേക്ഷകളുടെ പരിശോധനയ്ക്കായി കൃഷി, വിദ്യാഭ്യാസ വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ വിട്ടുനൽകുന്നതിൽ വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചിച്ച ശേഷം പ്രായോഗിക തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കൃഷി അസിസ്റ്റന്റുമാരെ ഇതിനായി നിയോഗിക്കാൻ തദ്ദേശഭരണ വകുപ്പ് നിർദ്ദേശിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്നും അതിനാൽ ലൈഫ് അപേക്ഷാപരിശോധനയ്ക്കുള്ള അധിക ചുമതല കൂടി ഏറ്റെടുക്കാനാവില്ലെന്നുമാണ് കൃഷിവകുപ്പ് നിലപാടെടുത്തത്. ഇതോടെ ലൈഫ് മിഷൻ അപേക്ഷാ പരിശോധന അവതാളത്തിലായി. പിന്നീട്, ചീഫ്സെക്രട്ടറി വി.പി. ജോയി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ഇവരുടെ സേവനം വിട്ടുനൽകാൻ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. തുടർന്നാണ് വിവിധ വകുപ്പുകളിൽ നിന്നുള്ള സേവനസൗകര്യങ്ങൾ വിശദമായി ആരാഞ്ഞശേഷം തീരുമാനമെടുക്കാനായി വകുപ്പ് മേധാവികളുമായി ചർച്ച നടത്താൻ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |