# സർക്കാർ ഉത്തരവും നടപ്പാക്കിയില്ല
ആലപ്പുഴ: സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാകണമെന്ന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ജില്ലാ ഭരണകേന്ദ്രം ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളിൽ പോലും സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.
കളക്ടറേറ്റ്, രണ്ട് ആർ.ഡി.ഒ ഓഫീസുകൾ, ആറ് മിനി സിവിൽ സ്റ്റേഷനുകൾ, താലൂക്ക് ഓഫീസുകൾ, വില്ലേജ്, പഞ്ചായത്ത്, നഗരസഭാ ഓഫീസുകൾ, മറ്റ് സർക്കാർ - അർദ്ധ സർക്കാർ ഓഫീസുകൾ തുടങ്ങി, 1000ൽ അധികം ഓഫീസുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
ഇതിന് പുറമേ ഭിന്നശേഷിക്കാർ ദിവസേന ആശ്രയിക്കുന്ന ക്ഷേമനിധി ഓഫീസുകളിലും ആവശ്യത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. മിക്കയിടങ്ങളിലും റാമ്പും ലിഫ്ടും മാത്രമാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.
കളക്ടറേറ്റിലും കാര്യങ്ങൾ കടുപ്പം
ഭരണസിരാ കേന്ദ്രമായ കളക്ടറേറ്റിലെ മൂന്നുനില കെട്ടിടത്തിലും ലിഫ്ടും റാമ്പും ഇല്ല. ചില ഓഫീസുകളിൽ പേരിനു കസേരയുണ്ട്. എന്നാൽ നടക്കാൻ കഴിയാത്തവർക്കുള്ള ചക്ര കസേര ഇല്ല. ആലപ്പുഴ ജില്ലാ പഞ്ചായത്തിലും നഗരസഭാ കെട്ടിടത്തിലും ഭിന്നശേഷിക്കാർ കയറണമെങ്കിലും പടിനിരങ്ങണം. പുതിയതായി നിർമ്മിച്ച ഹരിപ്പാട് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുളള എല്ലായിടത്തും ഭിന്നശേഷിക്കാർക്ക് സുഗമമായി കയറി ഓഫീസുകളിൽ എത്താനോ വിശ്രമിക്കാനോ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി ആഫീസിലും ക്ഷേമനിധി ആഫീസിലും എത്തുന്നവർക്ക് പരസഹായം തന്നെ ആശ്രയം. ലിഫ്റ്റ് ഉണ്ടെങ്കിലും പലപ്പോഴും പണിമുടക്കത്തിലാണ്. ചെങ്ങന്നൂർ, ആലപ്പുഴ ആർ.ഡി.ഒ ഓഫീസുകളിലും വേണ്ടത്രസൗകര്യങ്ങൾ ഭിന്നശേഷിക്കാർക്ക് ഒരുക്കിയിട്ടില്ല. താലൂക്ക് ആസ്ഥാനങ്ങളിലും മറ്റ് സർക്കാർ ഓഫീസുകളിലും ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിമുക്തത കാട്ടുന്നു.
"
കളക്ടറേറ്റിൽ ലിഫ്ട് സംവിധാനം ഏർപ്പെടുത്താൻ പദ്ധതി സമർപ്പിച്ചു. ഫണ്ട് ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കും. നിലവിൽ ഭിന്നശേഷിക്കാർ എത്തുമ്പോൾ അവരുടെ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താഴെയെത്തിയാണ് സ്വീകരിക്കുക.
അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ്, ആലപ്പുഴ
""
ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് റാമ്പ്, ലിഫ്ട്, ഇരിപ്പിടം ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ജില്ലയിൽ ഉത്തരവ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഹബിൻ, ജില്ലാ ഓഫീസർ, സാമൂഹ്യനീതി വകുപ്പ്
""
ആരു ഭരിച്ചാലും ഭിന്നശേഷിക്കാരോട് ഉദ്യോഗസ്ഥർക്ക് വിവേചനമാണ്. ഭിന്നശേഷി സൗഹൃദകേന്ദ്രമാക്കണമെന്ന ഉത്തരവ് കളക്ടറേറ്റിൽ പോലും നടപ്പാക്കത്ത് വിവേചനത്തിന്റെ ഭാഗമാണ്. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണം.
വി.ടി.പ്രസന്നൻ, ജില്ലാ പ്രസിഡന്റ്, ഡിഫറന്റ്ലി എബിൾഡ് പീപ്പിൾസ് കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |