തിരുവല്ല: ശ്രീനാരായണഗുരു കാരുണ്യത്തിന്റെ മഹാപ്രവാചകനായിരുന്നെന്ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം 4343 കിഴക്കൻമുത്തൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠാ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. പ്രപഞ്ചത്തിലെ സകല ജീവരാശിയോടുമുള്ള മഹാകാരുണ്യം ഗുരുവിന്റെ ബാല്യം മുതൽ സമാധി വരെയുള്ള ജീവിതത്തിൽ ദർശിക്കാനാകും. അനുകമ്പ നിറഞ്ഞുനിന്ന ഏകലോകമാനവ ദർശനമായിരുന്നു ഗുരുവിന്റേത്. അതുകൊണ്ടാണ് എല്ലാവരും ആത്മസഹോദരരെന്ന് ഗുരു വെളിപ്പെടുത്തിയത്. ജീവകാരുണ്യം ഉയർത്തിയുള്ള നിശബ്ദ വിപ്ലവമായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠയും. ഉപനിഷത്തുകളിൽ ഭാരതീയ ഋഷിമാർക്കുണ്ടായിരുന്ന സത്യദർശനത്തെ കാലാനുസൃതമായി അവതരിപ്പിക്കുവാൻ ഗുരുവിന് സാധിച്ചു. സന്യാസസമൂഹത്തിൽ ഗുരുദേവന് അതുല്യമായ സ്ഥാനമാണുള്ളത്. സർവസംഗ പരിത്യാഗമല്ല, പരോപകാരത്തിലാണ് ഗുരുസന്യാസത്തെ ദർശിച്ചതെന്നും സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എന്നിവർ സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ ബിജുമേത്താനം, രാജേഷ് മേപ്രാൽ, സരസൻ ഓതറ,മ നോജ് ഗോപാൽ, പ്രസന്നകുമാർ, അനിൽ ചക്രപാണി,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, ശാഖാ പ്രസിഡന്റ് പി.എസ്.ലാലൻ, സെക്രട്ടറി മഹേഷ് എം.പാണ്ടിശേരിൽ, സമീപ ശാഖാ സെക്രട്ടറിമാരായ കെ.ശശിധരൻ, വി.ആർ. സുകുമാരൻ, കെ.എൻ.അനിരുദ്ധൻ, യൂണിയൻ കമ്മിറ്റിയംഗം കെ.പി.ശിവദാസ്, വനിതാസംഘം സെക്രട്ടറി നിഷാശരത്ത്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി മനീഷ് തെക്കേമലയിൽ എന്നിവർ പ്രസംഗിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, ഗുരുദേവ ഭാഗവതപാരായണം, പടിഞ്ഞാറ്റുശേരി ശാഖയിൽനിന്ന് താലപ്പൊലി ഘോഷയാത്ര, വിശേഷാൽ ദീപാരാധന, സമൂഹപ്രാർത്ഥന, പ്രസാദവിതരണം, രതീഷ് ശാന്തിയുടെയും സുജിത്ത് ശാന്തിയുടെയും കാർമ്മികത്വത്തിൽ കലശം,സർവൈശ്വര്യപൂജ, പ്രസാദവിതരണം എന്നിവയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |