ന്യൂഡൽഹി: രാജ്യത്ത് നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീൽഡും റഷ്യൻ നിർമ്മിത സ്‌പുട്നിക്കുമാണ് കൊവിഡ് വാക്‌സിനായി നൽകുന്നത്.
എന്നാൽ ബൂസ്റ്റർ ഡോസ് അഥവാ കരുതൽ ഡോസായി ഇവ തന്നെ ആവർത്തിക്കണമെന്നില്ല. കൊവിഷീൽഡിന്റെ രണ്ടു ഡോസ് ലഭിച്ചവർക്ക് കൊവാക്‌സിൻ നൽകിയേക്കും. പ്രവർത്തനരഹിതമായ വൈറസിനെ കുത്തിവച്ച് ശരീരത്തിൽ സ്വാഭാവിക പ്രതിരോധ ശേഷിയുണ്ടാക്കുന്ന കൊവാക്‌സിനും കൊവിഷീൽഡും മൂന്നാം ഡോസ് ആയി നൽകിയാൽ ഫലപ്രാപ്‌തി കുറയുമെന്നാണ് വിലയിരുത്തൽ. അതിനാൽ മറ്റു രീതിയിൽ പ്രതിരോധശേഷി ഉണർത്തുന്ന വാക്‌സിനുകൾ നൽകുന്നതാണ് ഉചിതമെന്ന് വിദഗ്ദ്ധ സമിതി കരുതുന്നു.
കോർബിവാക്‌സ്
ഡ്രഗ് കൺട്രോൾ ജനറലിന്റെ (ഡി.സി.ജി.ഐ) അനുമതി കാക്കുന്ന ഹൈദരാബാദ് ബയോളിജക്കൽ ഇ കമ്പനി യു.എസിലെ ഡൈനാവാക്‌സ് ആൻഡ് ബെയ്‌ലർ കോളേജ് ഒഫ് മെഡിസിന്റെ സഹായത്തോടെ നിർമ്മിക്കുന്ന കോർബിവാക്‌സാണ് ബൂസ്റ്റർ ഡോഡായി പരിഗണിക്കുന്നവയിൽ മുന്നിൽ. പ്രവർത്തനരഹിതമായ വൈറസിനെ മുഴുവനായി ശരീരത്തിൽ കടത്തുന്നതിന് പകരം ശരീരത്തിൽ നിലയുറപ്പിക്കാൻ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനാണ് കോർബിവാക്‌സിനിൽ അടങ്ങിയിട്ടുള്ളത്. യഥാർത്ഥ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ ആണെന്ന് ധരിച്ച് ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും. ഈ വാക്സിന് കൊവിഡിനെതിരെ 90 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാക്‌സിന്റെ മൂന്നാംഘട്ട ട്രയൽ വിവരങ്ങൾ കമ്പനി ഡി.സി.ജി.ഐയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് 1500 കോടി രൂപ ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു. ഒറ്റഡോസ് ബൂസ്റ്റർ ഡോസ് ആയി നൽകാം. ഒരു ഡോസിന് 250 രൂപയോളം വില വരും. കേന്ദ്രസർക്കാർ 30 കോടി ഡോസിന് ഒാർഡർ നൽകിക്കഴിഞ്ഞു.
കോവോവാക്‌സ്
ബൂസ്റ്റർ ഡോസായി നൽകാനിടയുള്ള രണ്ടാമത്തെ വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കോവോവാക്‌സ് ആണ്. യു.എസ് കമ്പനിയായ നോവോവാക്‌സ് വികസിപ്പിച്ച വാക്‌സിനും വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചാണ് പ്രതിരോധശേഷി ഉണർത്തുന്നത്. 21 ദിവസത്തെ ഇടവേളയുള്ള രണ്ട് ഡോസായി നൽകണം. 2-8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാം. കോവോവാക്‌സിന് നിലവിൽ ഇന്തോനേഷ്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കൊവിഡിനെതിരെ 90.6 ശതമാനം ഫലപ്രാപ്‌തിയാണ് കമ്പനി അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |