വാഷിംഗ്ടൺ : ആധുനികകാല ഡാർവിൻ എന്ന വിശേഷണത്തിനുടമയായ അമേരിക്കൻ ജീവ ശാസ്ത്രകാരൻ എഡ്വേർഡ് ഒസ്‌ബോൺ വിൽസൻ എന്ന ഇ.ഒ. വിൽസൻ (92) അന്തരിച്ചു. അമേരിക്കൻ സംസ്ഥാനമായ മസാച്ച്യുസെറ്റ്സിലാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പ്രകൃതി ഗവേഷകനും എഴുത്തുകാരനും കൂടിയായിരുന്നു. ജൈവ ശാസ്ത്ര ഗവേഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അദ്ദേഹം പ്രകൃതി ചരിത്രത്തിലും സംരക്ഷണത്തിലും നിർണ്ണായകമായ നിരവധി പഠനങ്ങളും നടത്തി. ചെറു പ്രായത്തിൽ തന്നെ ചെറു ജീവികളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന അദ്ദേഹം കീടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എന്റമോളജി രംഗത്തേക്ക് ആകൃഷ്ടനായി. എന്റമോളജിയിൽ തന്നെ ഉറുമ്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉപശാഖയായ മിർമെക്കോളജിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം നാനൂറോളം ഇനം ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണം തേടിയുള്ള വഴിയും അപകടസാഹചര്യങ്ങളും സംബന്ധിച്ച ആശയവിനിമയം ഉറുമ്പുകൾ സാദ്ധ്യമാക്കുന്നത് ചില രാസവസ്തുക്കൾ പുറത്തുവിട്ടാണെന്ന സുപ്രധാന കണ്ടെത്തൽ നടത്തിയത് അദ്ദേഹമാണ്. പ്രകൃതി സംരക്ഷണ ഗവേഷണ പഠനങ്ങളിലേക്കും തിരിഞ്ഞ അദ്ദേഹം, ജീവിവർഗങ്ങളിൽ കാണപ്പെടുന്ന വംശനാശം ചെറുക്കാൻ ഭൂമിയുടെ പകുതിയോളം കരയും കടലും സംരക്ഷണ മേഖലയാക്കണമെന്ന 'ഹാഫ് എർത്ത് പ്രോജക്ട് ' എന്നറിയപ്പെടുന്ന ആശയം മുന്നോട്ട് വച്ചു. ഇതിനെ തുടർന്ന് 2030 ഓടെ രാജ്യങ്ങൾ അവരുടെ ഭൂജലവിസ്തൃതിയിൽ 30 ശതമാനമെങ്കിലും സംരക്ഷിതമേഖലയാക്കണമെന്ന ആശയം ഐക്യരാഷ്ട്രസഭയും മുന്നോട്ട് വച്ചു. ഹാർവാഡ്, ഡ്യൂക്ക് സർവകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. രണ്ടു തവണ പുലിറ്റ്സർ പുരസ്കാരം നേടി. ദ സോഷ്യൽ കൺക്വസ്റ്റ് ഒഫ് എർത്ത്, ലെറ്റേഴ്സ് ടു എ യംഗ് സയന്റിസ്റ്റ്, ദ മീനിംഗ് ഒഫ് ഹ്യൂമൻ എക്സിസ്റ്റൻസ് തുടങ്ങിയ മുപ്പതിലേറെ പുസ്തകങ്ങളും 430 ഓളം ശാസ്ത്രപഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |