ന്യൂഡൽഹി: ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുന്ന ടിബറ്ര് ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എം പിമാർക്ക് ചൈനയുടെ താക്കീത്. ജയറാം രമേശ്, മനീഷ് തിവാരി, സുജീത് കുമാർ, രാജീവ് ചന്ദ്രശേഖർ, രാംദാസ് അത്താവാലെ, മനേകാ ഗാന്ധി എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ ജനപ്രതിനിധികൾ.
ഇന്ത്യയിലെ ചൈനീസ് എംബസിയുടെ രാഷ്ട്രീയ ഉപദേശകൻ ഷൂ യോംഗ്ഷെംഗിന്റെ പേരിലുള്ള കത്തിൽ ദലൈലാമ നേതൃത്വം നൽകുന്ന ടിബറ്റ് ഭരണകൂടത്തെ വിഘടനവാദികളെന്നും അനധികൃത സംഘടനയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാർ ടിബറ്റ് സ്വയംഭരണപ്രദേശത്തെ ചൈനയുടെ ഭാഗമായി അംഗീകരിച്ചിട്ടുണ്ടെന്നും ടിബറ്റിനെ ചൈനയിൽ നിന്നും വേർതിരിക്കാനുള്ള വിഘടനവാദികളുടെ എല്ലാ ശ്രമങ്ങളെയും ഏതുവിധേനയും അടിച്ചമർത്തുമെന്നും കത്തിൽ പറയുന്നു.
ഇന്ത്യൻ നേതാക്കൾക്കെതിരെ അപകീർത്തികരമായ രീതിയിലാണ് കത്തിലെ തുടർന്നുള്ള ഭാഗങ്ങൾ. നിങ്ങൾ ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ആയതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്ന് ഭാവിയിൽ വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും കത്തിൽ പറയുന്നു.
അതേസമയം ചടങ്ങിൽ പങ്കെടുത്ത എല്ലാ ജനപ്രതിനിധികൾക്കും കത്ത് ലഭിച്ചിട്ടില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തനിക്ക് ഇതുവരെയായും അത്തരത്തിലൊരു കത്ത് ലഭിച്ചില്ലെന്ന് മനീഷ് തിവാരി പ്രതികരിച്ചു. ഇനി അഥവാ കിട്ടിയാൽ തന്നെ ഇത്തരം തരംതാണ കത്തുകൾക്ക് വിശദീകരണം നൽകി തന്റെ വില നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിവാരി പറഞ്ഞു.
അതേസമയം ഇന്ത്യൻ എം പിമാർക്ക് കത്തയച്ച ചൈനയുടെ നടപടിയെ ടിബറ്റ് പ്രവാസ ഭരണകൂടത്തിന്റെ വക്താവ് ടെൻസിംഗ് ലക്ഷയ് അതിരൂക്ഷമായി വിമർശിച്ചു. ടിബറ്റ് വിഷയം ചൈനയുടെ ആഭ്യന്തരപ്രശ്നമല്ലെന്നും ടിബറ്റിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ലോകത്തുള്ള എല്ലാ രാജ്യങ്ങൾക്കും ആശങ്കയുണ്ടെന്നും ടെൻസിംഗ് ട്വീറ്റ് ചെയ്തു. എല്ലായിടത്തും ചെന്ന് മുരളുന്ന ചൈനയുടെ സ്വഭാവം നിർത്തണമെന്നും ടെൻസിംഗ് കൂട്ടിച്ചേർത്തു.
Tibet issue is certainly not an internal issue of China. Whatever happens in Tibet is a serious matter of concerns for all the people around the world.
— Tenzin Lekshay (@CTASpokesperson) December 31, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |