മാന്നാർ: ഖത്തറിലെ പെട്രോളിയം കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അരക്കോടിയിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ പാവുക്കര അരികുപുറത്ത് ബോബി തോമസിനെ (49) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നര മാസമായി ബോബി തോമസ് ഒളിവിലായിരുന്നു. ബോബി തോമസിന്റെ പുതിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കാർത്തികപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പിടിയിലായത്. കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 37 പേരാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുകയും ബോബി തോമസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ധിഖ് ഉൽ അക്ബർ, അരുൺ, സജീവ്, ദിനേശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് ബോബി തോമസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതേ രീതിയിലുള്ള മറ്റൊരു കേസ് കൂടി ബോബി തോമസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിൽ വാങ്ങിയശേഷം ആ കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |