വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘം വീട്ടുകാരെ മർദ്ദിച്ചെന്ന് പരാതി. പിരപ്പൻകോട് പ്ലാക്കീഴ് അംബേദ്കർ കോളനി പുതുമ്പള്ളി പുത്തൻവീട്ടിൽ അനു (32), അമ്മ ലീല (57), അനുവിന്റെ ഭാര്യ ആശ(27), സഹോദരപുത്രൻ ഷിനു (15) എന്നിവരാണ് കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. അനുവിന്റെ സഹോദരനെതിരെ സ്ത്രീയെ ഉപദ്രവിച്ചെന്ന് വെഞ്ഞാറമൂട് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇയാളെ പിടികൂടുന്നതിനാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തിയത്. വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകടന്ന ഉദ്യോഗസ്ഥർ സ്ത്രീകൾ അടക്കമുള്ളവരെ അസഭ്യം പറയുകയും ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച ശേഷം മർദ്ദിച്ചെന്നുമാണ് വീട്ടുകാർ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
അനുവിനെ എസ്.ഐ വയറ്റിൽ ചവിട്ടിവീഴ്ത്തിയെന്നും തടയാനെത്തിയ ആശയ്ക്കും ചവിട്ടേറ്റതായും പരാതിയിൽ പറയുന്നു. ഇതിനിടെ ആശയുടെ കൈയിലിരുന്ന കുഞ്ഞ് താഴെവീണു. സംഭവത്തിന് ശേഷം പൊലീസുകാർ പുറത്തേക്കിറങ്ങുന്നത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ച ഷിനുവിനെ എസ്.ഐ മുഖത്തടിച്ചതായും ഫോൺ തട്ടിയെറിഞ്ഞതായും പരാതിയിലുണ്ട്.
ഷിനുവിന്റെ കണ്ണിന്റെ ഭാഗത്ത് നീരുള്ളതിനാൽ കണ്ണാശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പ്രതിയെ തിരക്കിച്ചെന്ന പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുന്ന രീതിയിൽ പെരുമാറിയ വീട്ടുകാരോട് വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും പരാതി വ്യാജമാണെന്നും വെഞ്ഞാറമൂട് എസ്.എച്ച്.ഒ സൈജുനാഥ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |