കോഴിക്കോട്: ഇശൽ രംഗത്തെ കാരണവർ കെ.സി. ചെലവൂർ (കെ.സി.അബൂബക്കർ ഹാജി, 96) അന്തരിച്ചു. ചെലവൂർ പള്ളിത്താഴത്തെ വീട്ടിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.
ആകാശവാണിയിൽ നീണ്ട കാലം മാപ്പിളപ്പാട്ട് ഗായകനായിരുന്നു. സ്വന്തമായി ഓർക്കെസ്ട്ര സംഘത്തിന് രൂപം നൽകിയിരുന്ന അദ്ദേഹം കേരളത്തിനുപുറമെ വിവിധ സംസ്ഥാനങ്ങളിൽ പാട്ടുകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം ഗാനങ്ങൾ രചിച്ചു. ഉർദു, ഹിന്ദി ഭാഷകളിലും പാട്ടെഴുതിയിട്ടുണ്ട്. എരഞ്ഞോളി മൂസ, വി.എം. കുട്ടി, വിളയിൽ ഫസീല, സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ്, കണ്ണൂർ ശരീഫ് തുടങ്ങിയവർക്കൊക്കെയും ഏറെ പ്രിയങ്കരമായിരുന്നു കെ.സി യുടെ ഗാനങ്ങൾ.
മാപ്പിളപ്പാട്ടിലെ ക്ലാസിക്കൽ യുഗത്തിനും ആധുനിക കാലത്തിനും ഇടയിലായി പരിവർത്തനഘട്ടത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. അഹദായ തമ്പുരാൻ, ആദ്യം പടച്ചുള്ള, അമ്പിയ രാജ മുഹമ്മദെ, കാത്തിട് റഹ്‌മാനെ, മാപ്പരുളുന്നോനെ, ആലം പതിനൊന്നായിരം പോറ്റിവളർത്തും റഹ്‌മാനെ, ആസിയബി മർയം ചൂടി തുടങ്ങിയവ ഏറെ ശ്രദ്ധേയമായ പാട്ടുകളാണ്.
കവി ഉബൈദ് പുരസ്കാരം, മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള മാപ്പിള കലാ അക്കാഡമി അവാർഡ്, കാനഡ അമാനുല്ലാ ഖാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പൊക്കളത്ത് ഹസ്സൻകുട്ടി - കൊടക്കാട്ട് ബീമക്കുട്ടി ദമ്പതികളുടെ മകനായി 1926-ലാണ് ജനനം. ഭാര്യമാർ: ഫാത്തിമാബി, സുഹറാബി. മക്കൾ: ഫസൽ (പ്രിൻസിപ്പൽ, ചേരാനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ, അമീർ ഹസൻ (ആസ്‌ട്രേലിയ), ബൾകീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |