തിരുവനന്തപുരം: കോൺഗ്രസ് തകർന്നാലുള്ള ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കെല്പില്ലെന്ന സി.പി.ഐയുടെ നിലപാട് സി.പി.എമ്മിന്റെ കണ്ണു തുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
കോൺഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാൻ ബി.ജെ.പിക്ക് ഒത്താശ ചെയ്യുന്ന സി.പി.എമ്മിന്റെ നിലപാടുകൾ സംഘപരിവാറിനെയാണ് സഹായിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് രണ്ടാമൂഴം ലഭിച്ചത് തന്നെ ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. പിണറായി ഭരണത്തിൽ ഏറ്റവും കൂടുതൽ തലോടൽ ലഭിക്കുന്നതും സംഘപരിവാർ ശക്തികൾക്കാണ്.ദേശീയ തലത്തിൽ ബി.ജെ.പിയെ നേരിടാൻ കെല്പുള്ള ഏകകക്ഷി കോൺഗ്രസാണെന്നും ,സി.പി.എമ്മിന് ഒരു പ്രസക്തിയുമില്ലെന്നും അവർ മനസ്സിലാക്കണം.
കേരളത്തിൽ മാത്രം ഭരിക്കുന്ന സി.പി.എമ്മിന് മറ്റൊരു സംസ്ഥാനത്തും സ്വാധീനമേയില്ല. സി.പി.എമ്മിന്റെ 3 ലോക്‌സഭാ എം.പിമാരിൽ രണ്ടു പേർ കോൺഗ്രസിന്റെയും സഹായത്തോടെ ജയിച്ചവരാണ്.
പരസ്പര സഹായ സംഘമായാണ് സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ പ്രവർത്തിക്കുന്നത്. സി.പി.എമ്മിന് താല്പര്യം സംസ്ഥാന ഭരണമാണ്. ബി.ജെ.പിയുടെ ആവശ്യം കേന്ദ്ര ഭരണവും. ഈ അജൻഡകളുടെ പൂർത്തീകരണത്തിനാണ് പരസ്പര സഹകരണം. കേരളത്തിൽ ബി.ജെ.പി ഭരണത്തിൽ വരില്ലെന്ന് സി.പി.എമ്മിനും കേന്ദ്രത്തിൽ സി.പി.എം ഭരണത്തിൽ വരില്ലെന്ന് ബി.ജെ.പിക്കും ബോദ്ധ്യമുണ്ട്.
കോൺഗ്രസ് തളർന്നാലും സംഘപരിവാർ ശക്തിയാർജ്ജിക്കട്ടെയെന്ന സി.പി.എം നിലപാട് രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നതെന്ന് അവർ ഇനിയെങ്കിലും തിരിച്ചറിയണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |