കറാച്ചി : പാകിസ്ഥാൻ ആൾറൗണ്ടറും മുൻ നായകനുമായ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എന്നാൽ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നത് തുടരുമെന്ന് ഹഫീസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
18 വർഷം നീണ്ട കരിയറിനാണ് 41-കാരനായ താരം കർട്ടനിടുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ട്വന്റി -20 ലോകകപ്പിലാണ് ഹഫീസ് അവസാനമായി പാക് ജേഴ്‌സിയിൽ കളിച്ചത്.
പാക് ടീമിനായി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ട്വന്റി -20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലാകെ 12,780 റൺസ് അടിച്ചുകൂട്ടിയുണ്ട്. 2018-ൽ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതായി ഹഫീസ് പ്രഖ്യാപിച്ചിരുന്നു.
2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹഫീസ് 218 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
11 സെഞ്ച്വറികളും 38 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 6614 റൺസ് നേടി.
139 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
119 ട്വന്റി -20കളിൽ നിന്ന് 2514 റൺസും 61 വിക്കറ്റും നേടി.
55 ടെസ്റ്റുകളിൽ നിന്ന് 10 സെഞ്ച്വറികൾ ഉൾപ്പെടെ 3652 റൺസാണ് സമ്പാദ്യം.
32 തവണ ഇന്റർനാഷണൽ മത്സരങ്ങളിൽ ആകെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹഫീസ്, ഇക്കാര്യത്തിൽ പാക്ക് താരങ്ങളിൽ നാലാമനാണ്.
9 തവണ മാൻ ഒഫ് ദ സിരീസായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹഫീസ്, ഇക്കാര്യത്തിൽ പാക്ക് താരങ്ങളിൽ ഇമ്രാൻ ഖാൻ, ഇൻസമാം ഉൾ ഹഖ്, വഖാർ യൂനിസ് എന്നിവർക്കൊപ്പം രണ്ടാം സ്ഥാനത്തുമുണ്ട്.
18 വർഷം നീണ്ട കരിയറിൽ വളരെയധികം സംതൃപ്തനാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരാമിക്കുകയാണെങ്കിലും കായികക്ഷമതയും മികച്ച പ്രകടനവും തുടരുന്നിടത്തോളം കാലം വിവിധ ട്വന്റി- 20 ലീഗുകളിൽ തുടർന്നും കളിക്കും –മുഹമ്മദ് ഹഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |