മലപ്പുറം: കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്‌ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയം സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിൽ അവതരിപ്പിച്ചതിനെച്ചൊല്ലി വിവാദം. പ്രമേയം തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് ചില ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. ഇതിൽ നിന്ന ബന്ധപ്പെട്ടവർ പിന്മാറണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ഞായറാഴ്ച മലപ്പുറത്ത് ചേർന്ന സമ്മേളനത്തിൽ അഞ്ച് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. ഇതിൽ മൂന്നാമത്തെ പ്രമേയത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സലീം എടക്കരയാണ് പ്രമേയമവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിച്ചും നിസാരവത്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്മ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണം. സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും പ്രമേഹം ആഹ്വാനം ചെയ്തു. വഖഫ് നിയമന വിവാദത്തിൽ ജിഫ്രി തങ്ങൾ സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
സമസ്തയെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമിക്കുന്നുവെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സമസ്ത വേദികൾ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നു. കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമാണെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |