തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈനിനെതിരെ പ്രക്ഷോഭം കടുപ്പിക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനം.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ബദലായി സംസ്ഥാനത്ത് വീടുകൾ സന്ദർശിച്ച് പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യും. പോസ്റ്ററുകളും ബോർഡുകളും സ്ഥാപിക്കും. പ്രചാരണത്തിന് വോളണ്ടിയർമാരെ നിയോഗിക്കാനും തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം കേട്ട് ദുരന്തത്തെ ജനങ്ങൾ സ്വീകരിക്കുമെന്ന് കരുതരുത്. മുഖ്യമന്ത്രി വാശിയോടെ നീങ്ങിയാൽ യുദ്ധസന്നാഹത്തോടെ തങ്ങളും നീങ്ങും. സർവേകുറ്റികൾ മുഴുവൻ ജനപിന്തുണയോടെ കോൺഗ്രസ് പിഴുതെറിയും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തരുത്. ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയാൽ മാത്രം തീരുന്നതല്ല പ്രശ്നം. ഭൂമി വിട്ടുനൽകാത്ത പതിനായിരങ്ങളെയും പദ്ധതി ബാധിക്കും.
ജനങ്ങളുടെ സമാധാനം കെടുത്തുന്ന പദ്ധതിയാണിത്. നിലവിലെ റെയിൽവേ ട്രാക്ക് പോകും. റോഡ് വികസിപ്പിക്കാൻ പോലും പാടില്ല. ഇത്രയും വലിയ പദ്ധതിക്ക് ജനങ്ങളോട് ആലോചിക്കാതെ കുറ്റിയിടരുത് എന്ന് ഹൈക്കോടതി പറഞ്ഞിട്ടും പൊലീസിനെ ഉപയോഗിച്ച് പല വീടുകൾക്ക് മുന്നിലും കുറ്റിയടിക്കുകയാണ്. കോടതിക്ക് മുന്നിലും തല കുനിക്കാത്ത മുഖ്യമന്ത്രിയിൽ നിന്ന് ഈ നാട് എന്ത് നീതി പ്രതീക്ഷിക്കും.
പദ്ധതി പൂർത്തിയാകുമ്പോൾ രണ്ട് ലക്ഷം കോടിയെങ്കിലും ചെലവാകുമെന്നാണ് നിതിആയോഗിന്റെ കണക്ക്. അതിന്റെ അഞ്ച് ശതമാനം കമ്മിഷനിലാണ് പിണറായിയുടെ കണ്ണ്. അദ്ദേഹം കമ്മിഷൻ വാങ്ങാൻ സമർത്ഥനാണ്. ലാവ്‌ലിൻ കാലത്താണ് ഇതിന് തുടക്കമിട്ടത്. ആ സർട്ടിഫിക്കറ്റും കൊണ്ടാണ് ഇതിനിറങ്ങിയത്. 10,757 ഹെക്ടർ വനഭൂമിയും 1270 ഹെക്ടർ റവന്യൂ ഭൂമിയുമാണ് റിയൽ എസ്റ്റേറ്റ് ലോബിക്ക് നൽകുന്നത്. കോടതിയെയും ജനവികാരത്തെയും ധിക്കരിച്ചും പൊതുതാല്പര്യത്തെ ചവിട്ടിമെതിച്ചും പണക്കൊതിയന്റെ മനസ്സുമായി ഇറങ്ങിപ്പുറപ്പെട്ടാൽ പിടിച്ചുനിറുത്താൻ കോൺഗ്രസുണ്ടാകും. എവിടെ വച്ചും കാണാൻ തയാറാണ്.
ജപ്പാനിലെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയുടെ മൂന്നാംതലമുറ ഉപയോഗിക്കുന്ന കരിമ്പട്ടികയിൽ പെടുത്തിയ ഏജൻസിക്കാണ് ടെൻഡർ പോലും ക്ഷണിക്കാതെ പദ്ധതിക്ക് കരാർ നൽകിയത്. ജപ്പാനിൽ വിൽക്കാനാവാത്തത് ഇവിടെ വിൽക്കുകയാണ്. ഇത്രയും വലിയ തുകയ്ക്കുള്ള പദ്ധതിയാകുമ്പോൾ ടെൻഡർ ക്ഷണിക്കേണ്ടേ. ഇത് പാർട്ടി ഓഫീസിന്റെ പണമല്ല. ജനങ്ങളുടെ പണമാണ്. സ്വന്തം പാർട്ടി അണികളെ പോലും ബോദ്ധ്യപ്പെടുത്താനാവാത്ത പദ്ധതിക്കായി മുഖ്യമന്ത്രി വാശി പിടിക്കുന്നത് എസ്.എൻ.സി ലാവ്‌ലിന്റെ ഓർമ്മകളാലാണ്. നിയമസഭയിൽ പോലും മറുപടി നൽകാൻ അദ്ദേഹം തയാറല്ലെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |