കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനിടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ഭാര്യ ഉഷ സ്വന്തമാക്കിയത് പുട്ടുകുറ്റിയും പുട്ടിന്റെ 'സാങ്കേതികവിദ്യ'യും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലെ താമസത്തിനിടെ പ്രാതലിന് പുട്ട് വിളമ്പിയതോടെയാണ് മലയാളികളുടെ ഇഷ്ടവിഭവം ഉഷയുടെ മനം കവർന്നത്. പുട്ട് ഇഷ്ടപ്പെട്ട ഉഷ നേരെ പാചകശാലയിലേക്ക് വച്ചുപിടിച്ചു. ടൂറിസം വകുപ്പിലെ പാചകക്കാരോട് പുട്ടുണ്ടാക്കുന്ന വിദ്യ ചോദിച്ചു മനസിലാക്കി. പിന്നാലെ, മാർക്കറ്റിൽ ആളെ അയച്ച് ഒരു ചിരട്ടപ്പുട്ട് കുറ്റിയും സ്റ്റീൽ പുട്ട് കുറ്റിയും വാങ്ങിപ്പിച്ചു.
ടൂറിസം വകുപ്പ് ജീവനക്കാരാണ് ഉപരാഷ്ട്രപതിക്കും കുടുംബത്തിനും ഭക്ഷണമൊരുക്കിയത്. കേരളത്തനിമയിൽ വറുത്ത തിരുതയും കരിമീൻ പൊള്ളിച്ചതും മുതൽ വാഴയിലയിലെ സദ്യവരെ എല്ലാം ആസ്വദിച്ചു കഴിച്ചാണ് ഉപരാഷ്ട്രപതിയും കുടുംബവും മടങ്ങിയത്. കായൽ മത്സ്യങ്ങളോടായിരുന്നു വെങ്കയ്യനായിഡുവിന് കൂടുതൽ ഇഷ്ടം. അതിഥികൾക്കുവേണ്ടി 21 വിഭവങ്ങൾ ഒരുക്കിയിരുന്നു. എല്ലാം വളരെ നന്നായെന്ന് ഒപ്പമുണ്ടായിരുന്ന മന്ത്രി പി. രാജീവിനോട് നേരിട്ട് പറയാനും ഉപരാഷ്ട്രപതി മറന്നില്ല.
നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതിയും കുടുബാംഗങ്ങളും 2, 3 തീയതികളിൽ എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു താമസം. ടൂറിസം വകുപ്പ് ജീവനക്കാരുടെ ആതിഥേയത്വം സമാനതകളില്ലാത്തതാണെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉപരാഷ്ട്രപതിയും സംഘവും ജീവനക്കാരോടൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |