തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിന് പുതിയ തസ്തികയിൽ നിയമനം നൽകിയുള്ള ഉത്തരവ് ഇന്നോ നാളെയോ ഇറക്കിയേക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് ശിവശങ്കർ. ഒന്നര വർഷത്തിലേറെയായി സസ്പെൻഷനിലായിരുന്ന ശിവശങ്കറിനെ ഇന്നലെ മുതൽ സർവീസിൽ തിരിച്ചെടുത്ത് ചീഫ്സെക്രട്ടറി വി.പി. ജോയി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായിരുന്ന ശിവശങ്കറിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ പുനരവലോകന സമിതിയാണ് ശുപാർശ ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിരുന്നതിനാൽ ശിവശങ്കർ ചീഫ്സെക്രട്ടറി മുമ്പാകെ ഇന്നെത്തിയേക്കും.
ശിവശങ്കറിനെ തിരിച്ചെടുത്തത്
മുഖ്യമന്ത്രിയുമായുള്ള
കള്ളക്കളി: ചെന്നിത്തല
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് എം.ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണ്ണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയിട്ടുമില്ല. പ്രതിയായി നിൽക്കുന്ന ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് റിപ്പോർട്ടെഴുതി വാങ്ങിച്ച് സർവ്വീസിൽ തിരിച്ചെടുക്കുന്നത്. കോടതി തീർപ്പ് കല്പിക്കുന്നതിന് മുമ്പ് സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കി.
ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പ്രതികളുടെ മൊഴിയിൽ പരാമർശിച്ചിട്ടുണ്ട്. കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സർക്കാർ കാട്ടിയിരിക്കുന്നത്. ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെക്കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയിൽ തിരിച്ചെടുത്താൽ എല്ലാം ശുഭമാകുമെന്ന് ചെന്നിത്തല പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |