തിരുവനന്തപുരം: വിലത്തകർച്ചയിൽ നിന്ന് നാളികേര വിപണിയെ സംരക്ഷിക്കാൻ സർക്കാർ ആരംഭിച്ച പച്ചത്തേങ്ങാ സംഭരണത്തിന് തിരുവനന്തപുരത്തൊഴികെ പ്രാഥമിക നടപടി തുടങ്ങി. ഇന്നലെ കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് സംഭരണ കേന്ദ്രങ്ങളിൽ വിവര ശേഖരണമാണ് നടന്നത്. തൃശൂരും മലപ്പുറത്തും അൻപതോളം കർഷകരാണ് കേരഫെഡിലും നാളികേര വികസന കോർപ്പറേഷനിലും വിളിച്ചത്. ഇന്നലെ ഉച്ചയോടെ തേങ്ങ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും കർഷകരെത്തിയിരുന്നില്ല. ഇന്നു മുതൽ കർഷകർ തേങ്ങ നൽകിത്തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ലഭ്യതയനുസരിച്ച് നാളികേര വികസന കോർപ്പറേഷനുമായി സഹകരിക്കുന്ന കൂടുതൽ ഏജൻസികളിലേക്ക് സംഭരണം വ്യാപിപ്പിക്കാനുള്ള നടപടികൾ ഉൗർജിതമാണ്. തിരുവനന്തപുരത്ത് ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് പ്രാദേശിക അവധിയായതിനാൽ ആനയറ മാർക്കറ്റ് അടച്ചിട്ടിരുന്നു. ഇവിടെ ഇന്നേ സംഭരണം ആരംഭിക്കൂ. കിലോയ്ക്ക് 32 രൂപ താങ്ങുവിലയിട്ടാണ് കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നത്.
വ്യാജന്മാർ വെള്ളം കുടിക്കും
കർഷകരെന്ന പേരിൽ കൃഷി ഓഫീസറിൽ നിന്ന് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ പോകുന്ന കച്ചവടക്കാർ കുറച്ച് ബുദ്ധിമുട്ടും. കൃഷി വകുപ്പിൽ പോകാത്ത കർഷകരുടെ വ്യാജ ബില്ലുകൾ ഒപ്പിച്ച് കൃഷി ഓഫീസിലെത്തുന്നവരാണ് സർട്ടിഫിക്കറ്റ് വൈകുമെന്ന് പരാതി പറയുന്നത്. കൃഷി ഓഫീസർമാർക്ക് അതാതിടത്തെ കർഷകരെ കൃത്യമായി അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |