പ്യോംഗ്യാംഗ്: യു.എൻ വിലക്കുകൾ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ. ഉത്തരകൊറിയ 'അജ്ഞാത ആയുധം' കടൽ ലക്ഷ്യമാക്കി വിക്ഷേപിച്ചുവെന്ന വിവരം ദക്ഷിണ കൊറിയൻ സൈന്യവും ജപ്പാൻ കോസ്റ്റ് ഗാർഡുമാണ് പുറത്തുവിട്ടത്. ഇതൊരു ബാലിസ്റ്റിക് മിസൈൽ ആവാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ പ്രാദേശിക സമയം 8.10ന് കിഴക്കൻ തീരത്തിനു മുകളിലൂടെ പറന്ന മിസൈൽ കടലിൽ പതിച്ചതായി ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി പറഞ്ഞു. ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്(ജെ.സി.എസ്) വ്യക്തമാക്കി. അസ്ഥിരമായ അന്താരാഷ്ട്ര സാഹചര്യത്തെ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് മിസൈൽ വിക്ഷേപണം.
ഇരുകൊറിയകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള റെയിൽവേ ലൈനിന് തറക്കല്ലിട്ട ചടങ്ങ് നടക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ചടങ്ങിൽ പങ്കെടുത്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജെ ഇൻ , ഇരു കൊറിയകൾക്കിടയിലും സഹകരണവും സമാധാനവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചവിട്ടുപടിയായാണ് പുതിയ റെയിൽവേ ലൈനെന്ന് പ്രതികരിച്ചു
അതേസമയം മിസൈൽ വിക്ഷേപണം ആശങ്ക ഉയർത്തുന്നതാണെന്നും ഇരു കൊറിയകളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മുന്നറിയിപ്പുകൾക്ക് ചെവി കൊടുക്കാതെ ഉത്തരകൊറിയ തുടർച്ചയായി നടത്തുന്ന മിസൈൽ പരീക്ഷണങ്ങളിൽ നിരാശയുണ്ടെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ പ്രതികരിച്ചു.
കഴിഞ്ഞ വർഷം മാത്രം ഹൈപ്പർ സോണിക് മിസൈൽ, ബാലിസ്റ്റിക് മിസൈൽ, പുതിയ ദീർഘദൂര ക്രൂയിസ് മിസൈൽ തുടങ്ങിയവ ഉത്തരകൊറിയ പരീക്ഷിച്ചതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ദൂരത്തിലും വേഗത്തിലും പ്രഹരശേഷിയിലും ക്രൂയിസ് മിസൈലുകളേക്കാൾ ഏറെ മുന്നിലാണ് ബാലിസ്റ്റിക് മിസൈലുകൾ. ഉത്തരകൊറിയയുടെ തുടർച്ചയായ ആയുധ പരീക്ഷണങ്ങളെ തുടർന്ന് ദക്ഷിണ കൊറിയയും അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |