തിരുവനന്തപുരം: കെ റെയിലിനെതിരായ സമരത്തെ വിമർശിച്ച് സമസ്തയുടെ മുഖപത്രം. കോൺഗ്രസിന്റെ സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്നാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നത്.
കോൺഗ്രസും കെ റെയിൽ പദ്ധതിയെ എതിർക്കുന്നവരും തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിൽ കലാശിക്കുമെന്നും. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ വികസനപ്രവർത്തനങ്ങൾ സുഗമമായി നടക്കില്ലെന്നും വികസനങ്ങൾ ജനങ്ങൾക്കുവേണ്ടിയാണെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സംസ്ഥാനത്തിന്റെ വികസനത്തിലേയ്ക്കുള്ള പുത്തൻ കുതിപ്പായി സർക്കാർ കെ റെയിലിനെ വിശേഷിപ്പിക്കുമ്പോഴും ശക്തമായ എതിർപ്പാണ് പ്രതിപക്ഷത്തിന്റെയും മറ്റ് സംഘടനകളുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ആശങ്കകൾ ഒഴിവാക്കാൻ സർക്കാർ തന്നെ മുൻകൈയെടുക്കണെമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. കെ റെയിലിൽ നിന്നും പിന്മാറില്ല എന്ന് സർക്കാർ ഉറച്ചുനിൽക്കുമ്പോൾ ജനങ്ങൾക്കായി പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്നും പറയുന്നുണ്ട്.
കെ റെയിൽ പദ്ധതിക്കെതിരായി വീടുകൾതോറും പ്രചരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പന്ത്രണ്ട് പേജുള്ള ലഘുലേഖയിൽ കുടിയൊഴിപ്പിക്കലിനെക്കാൾ പരിസ്തിതി പ്രശ്നങ്ങൾക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകിയിരിക്കുന്നത്. പരിസ്ഥിതി സാമൂഹിക ആഘാതങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |