കൊൽക്കത്ത: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് സഹോദരനെ പരസ്യമായി ശാസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.കഴിഞ്ഞദിവസം ഇളയ സഹോദരൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആക്ഷേപം ഉയർന്ന ഉടനെയാണ് ഉഗ്രശാസനയുമായി മമത രംഗത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പരസ്യമായി പ്രതികരിച്ചതിനൊപ്പം സഹോദരനെ നേരിട്ടുവിളിച്ചും ശാസിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇളയ സഹോദരന്റെ ഭാര്യയ്ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ കുടുംബത്തിലെ മറ്റുള്ളവർ ക്വാറന്റീനിൽ കഴിയണം. മമതയുടെ സഹോദരൻ ഇത് ലംഘിക്കുകയായിരുന്നു. സഹോദരന്റെ പ്രോട്ടോക്കോൾ ലംഘനം ഏറെ വേദനിപ്പിച്ചു എന്നാണ് മമത പറയുന്നത്. ഇനിയും ലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകും എന്നമുന്നറിയിപ്പും നൽകി.
അതേസമയം, പശ്ചിമ ബംഗാളിലെ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ 16,78,323 ആയി ഉയർന്നു.കഴിഞ്ഞ ദിവസത്തേക്കാൾ 4,949 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് ഇപ്പോൾ 33,042 സജീവ കേസുകളുണ്ട്. കൊൽക്കത്തയിലാണ് കൂടുതൽ രോഗികൾ.
സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് മമത ബാനർജി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗംഗാ സാഗർ മേള നടക്കാൻ പോകുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ സാഗർ ദ്വീപ് സന്ദർശിക്കവെയാണ് മമതയുടെ പ്രതികരണം. ഒമിക്രോൺ കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കണം. കേസുകൾ ഉയരുന്ന സാഹചര്യം സർക്കാർ ഗൗരവമായി തന്നെ അവലോകനം ചെയ്യുകയാണ്. സമ്പദ്‌വ്യവസ്ഥ കണക്കിലെടുത്ത് നിയന്ത്രണങ്ങളെ പറ്റി തീരുമാനമെടുക്കും. ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും മമത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |