തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. 2016 മുതൽ ചെയർമാനായ സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണിത്. രഞ്ജിത്തിന്റെ നിയമനത്തിന് നേരത്തെ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. അതേസമയം, ഗായകൻ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാഡമി അദ്ധ്യക്ഷനാക്കാൻ മന്ത്രിസഭ ആലോചിച്ചിരുന്നു. എന്നാൽ, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എം.ജി.ശ്രീകുമാർ പങ്കെടുക്കുന്ന വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സർക്കാർ പിന്നോട്ട് പോവുകയായിരുന്നു. 1987ൽ ഒരു 'മേയ് മാസ പുലരി' എന്ന ചിത്രത്തിന് രചന ഒരുക്കിയാണ് രഞ്ജിത്ത് സിനിമാ ലോകത്ത് ചുവടുവച്ചത്. തുടർന്ന് വിറ്റ്‌നസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 1993ൽ 'ദേവാസുരം' എന്ന സിനിമ കരിയറിലെ വഴിത്തിരിവായി. 2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ സംവിധായകനായി. നിരവധി തവണ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ നേടിയ രഞ്ജിത് നടനെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഭീഷ്മപർവ്വം, 21 ഗ്രാംസ് എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |