SignIn
Kerala Kaumudi Online
Thursday, 26 September 2024 2.07 AM IST

ടെസ്റ്റ് കളത്തിലെ ദാവീദും ഗോലിയാത്തും

Increase Font Size Decrease Font Size Print Page
bangladesh-cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലാൻഡിനെ അവരുടെ മണ്ണിൽച്ചെന്ന് അട്ടിമറിച്ച് ബംഗ്ളാദേശ് രചിച്ചത് ചരിത്രം

മൗണ്ട് മൗംഗാനുയിയിൽ ന്യൂസിലാൻഡും ബംഗ്ളാദേശും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായത് ന്യൂസിലാൻഡിന്റെ പേസർ കൈൽ ജാമീസണും ബംഗ്ളാ ക്യാപ്ടൻ മോമിനുൽ ഹഖും ചേർന്ന ഒരു ഫോട്ടോ ആയിരുന്നു. ആറടി എട്ടിഞ്ച് ഉയരമുള്ള ജാമീസണും അഞ്ചടി രണ്ടിഞ്ച് മാത്രം ഉയരമുള്ള മോമിനുലും ഒരേ ഫ്രെയിമിൽ വന്നതിന്റെ കൗതുകമായിരുന്നു ആ ഫോട്ടോ വൈറലാകാൻ കാരണം. മത്സരത്തിന്റെ യഥാർത്ഥ ചിത്രവും ആ ഫോട്ടോയിൽ നിന്ന് ഉൗഹിക്കാമായിരുന്നു. ഒരു വശത്ത് ബൈബിൾ കഥയിലെ ഗോലിയാത്തിനെപ്പോലെ വമ്പനായ ന്യൂസലാൻഡ്. മറുവശത്ത് കൃശഗാത്രനായ ദാവീദിനെപ്പോലെ മോമിനുലും.

കഥയിലെന്നപോലെ ലോക ടെസ്റ്റ് ചാമ്പ്യനായ ന്യൂസിലാൻഡ് എന്ന ഗോലിയാത്തിനെ മലർത്തിയടിച്ചിരിക്കുകയാണ് ബംഗ്ളാദേശ് എന്ന ദാവീദ്.രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ന്യൂസിലാൻഡിനെ എട്ടുവിക്കറ്റിനാണ് ബംഗ്ളാദേശ്.കീഴടക്കിയത്. ഏകദിനത്തിലും ട്വന്റി-20യിലും വലിയ അട്ടിമറികൾക്ക് പേരുകേട്ടവരാണ് ബംഗ്ളാ കടുവകൾ. ആ വീറാണ് അവർ ടെസ്റ്റിലും കാട്ടിയിരിക്കുന്നത്.

അഞ്ചാം ദിനമാത്തിൽ രണ്ടാം ഇന്നിംഗ്സിൽ ജയിക്കാനാവശ്യമായിരുന്ന 40 റൺസ് 16.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. രണ്ടാം ഇന്നിംഗ്സിൽ 21 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ബംഗ്ളാ പേസർ ഇബാദത്ത് ഹൊസൈൻ മാൻ ഓഫ് ദ മാച്ചായി. രണ്ടാം ടെസ്റ്റ് ഞായറാഴ്ച തുടങ്ങും.

ന്യൂസീലാൻഡിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.

ന്യൂസീലാൻഡിനെതിരെ അവരുടെ നാട്ടിൽ ഏതുഫോർമാറ്റിലും ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം.

2011-ൽ പാകിസ്ഥാന്റെ ഹാമിൽട്ടൺ ടെസ്റ്റ് ജയത്തിനു ശേഷം ന്യൂസീലൻഡിനെ സ്വന്തം നാട്ടിൽ ടെസ്റ്റിൽ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീം.

ആദ്യ ഇന്നിങ്സില്‍ 176.2 ഓവർ ബാറ്റു ചെയ്ത ബംഗ്ലാദേശ് ന്യൂസീലാൻഡ് മണ്ണിൽ ഏറ്റവും അധികം ഓവർ ബാറ്റു ചെയ്യുന്ന സന്ദർശക ടീം എന്ന റെക്കോഡും സ്വന്തമാക്കി. 2013-ൽ 170 ഓവർ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോഡാണ് അവർ മറികടന്നത്.

അട്ടിമറിക്കളി ഇങ്ങനെ

മൗണ്ട് മൗംഗാനൂയിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഡെവോൺ കോൺവെയുടെ സെഞ്ച്വറി (122) മികവിൽ 328 റൺസെടുത്ത് ആൾഒൗട്ടായിരുന്നു.

മറുപടി ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ബംഗ്ലാദേശ് 458 റൺസാണ് നേടിയത്. 130 റൺസായിരുന്നു ഒന്നാം ഇന്നിംഗ്സ് ലീഡ്.

മഹ്മുദുൽ ഹസൻ (78), ക്യാപ്ടൻ മോമിനുൽ ഹഖ് (88), ലിട്ടൻ ദാസ് (86), മെഹ്ദി ഹസൻ (47) എന്നിവരുടെ ബാറ്റിംഗ് മികവിലാണു ബംഗ്ലദേശ് നിർണായക ലീഡ് നേടിയത്.

പിന്നാലെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈന്റെ മികവിൽ ബംഗ്ലാദേശ് കിവീസിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 169 റൺസിലൊതുക്കി.

ഷദ്മാൻ ഇസ്ലാം (3), നജ്മുൾ ഹുസൈൻ (17) എന്നിവരുടെ വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ വിജയത്തിലെത്തിയത്. ക്യാപ്ടൻ മോമിനുൾ ഹഖ് (13), മുഷ്ഫിഖുർ റഹീം (5) എന്നിവർ പുറത്താകാതെ നിന്നു.

സ്‌കോർ: ന്യൂസീലാൻഡ്: 328/10, 169/10, ബംഗ്ലാദേശ്: 458/10, 42/2.

21

വർഷം മുമ്പാണ് ബംഗ്ളാദേശ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഢാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് എതിരെയായിരുന്നു അരങ്ങേറ്റം.കിവീസിനെതിരെ 16-ാമത്തെ ടെസ്റ്റിലാണ് ആദ്യ ജയം നേ‌ടാനായത്.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയത് സിംബാബ്വെയ്ക്ക് എതിരെയാണ് ; എട്ടെണ്ണം.വിൻഡീസിനെ നാല് ടെസ്റ്റുകളിൽ തോൽപ്പിച്ചു. ആസ്ട്രേലിയ,ഇംഗ്ളണ്ട്,ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവർക്കെതിരെ ഓരോവിജയങ്ങൾ. ഇന്ത്യയെ ഇതുവരെ ടെസ്റ്റിൽ തോൽപ്പിച്ചിട്ടില്ല.

കഴിഞ്ഞ 21 വർഷമായി ഞങ്ങൾ ന്യൂസിലാൻഡ് മണ്ണിൽ വിജയിച്ചിട്ടില്ല. ഇത്തവണ ഞങ്ങൾ വിജയം ലക്ഷ്യം വച്ചു. ഞങ്ങൾക്ക് അതിന് കഴിയും എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. കിവീസ് ടെസ്റ്റ് ചാമ്പ്യൻമാരാണ്. അവരെ തോൽപ്പിക്കാനായാൽ അത് ബംഗ്ലാദേശിലെ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.

ഞാൻ ബംഗ്ലാദേശ് എയർഫോഴ്‌സിലാണ് . അതിനാലാണ് ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോഴും സല്യൂട്ട് അടിച്ചത്.

- ഇബാദത്ത് ഹൊസൈൻ, മാൻ ഒഫ് ദ മാച്ച്.

ന്യൂസിലാൻഡുമായുള്ള ആദ്യ ടെസ്റ്റിന് മുമ്പ് ഞങ്ങൾ ജയിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ കേൾക്കുന്നവരൊക്കെ എനിക്ക് ഭ്രാന്താണെന്ന് കളിയാക്കിയേനെ. പക്ഷേ ഇത്തവണ ഞങ്ങൾക്ക് ജയിക്കാൻ കഴിയുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു. അവർ ലോക ചാമ്പ്യന്മാരാണെന്നത് ഞങ്ങളെ പേടിപ്പിച്ചതേയില്ല. അവരെ തോൽപ്പിക്കാനായാൽ ലഭിക്കുന്ന ആവേശത്തെക്കുറിച്ചുമാത്രമായിരുന്നു ഞങ്ങളുടെ ചിന്ത.-

- മോമിനുൽ ഹഖ്,ബംഗ്ളാദേശ് ക്യാപ്ടൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, BANGLADESH CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.