റാങ്ക് പട്ടികയിൽ നിന്ന് നീക്കണമെന്ന് ഗവർണർക്ക് പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യതയില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ:ആർ.കെ. ബിജു വിവരാവകാശ നിയമപ്രകാരമാണ് രേഖകൾ ശേഖരിച്ചത്. മതിയായ യോഗ്യതയില്ലാത്ത പ്രിയയെ റാങ്ക് പട്ടികയിൽ നിന്ന് നീക്കണമെന്ന് ഗവർണർക്കും കണ്ണൂർ വി.സിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നിവേദനം നൽകി.
2019ൽഡോക്ടറേറ്റ് ബിരുദം നേടിയ പ്രിയ, രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടഷനിലായിരുന്നു. 2021 ജൂണിൽ തൃശ്ശൂർ കേരളവർമ്മകോളേജിൽ അധ്യാപക തസ്തികയിൽ പുനപ്രവേശിച്ചു. 2021 ജൂലായ് മുതൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി.ഡയറക്ടറാണ്.
യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദവും എട്ടു വർഷത്തെ അദ്ധ്യാപന പരിചയവുമാണ്‌വേണ്ടത്. പ്രിയയ്ക്ക് ഒരു മാസത്തെ അദ്ധ്യാപന പരിചയമേയുള്ളൂ. പത്ത് അപേക്ഷകരിൽ ഗവേഷണലേഖനങ്ങൾ യുജിസി അംഗീകൃത ഗവേഷണ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ നാലു പേരെ ഒഴിവാക്കി. ഓൺലെയിൻ ഇന്റർവ്യൂവിലൂടെ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകി. ഇന്റർവ്യൂവിനുള്ള ചുരുക്കപ്പട്ടികയിലെ ആറു പേരിൽ നാലു പേർ ഗവേഷണ ബിരുദം നേടിയശേഷം 8 മുതൽ 13 വർഷം വരെ അദ്ധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീരിച്ചിട്ടുള്ളവരുമാണ്.
പ്രിയാവർഗ്ഗീസ് അപേക്ഷയോടൊപ്പം സമർപ്പിച്ച സാക്ഷ്യപത്രത്തിൽ 2012 മാർച്ച് മുതൽ 2021 വരെ ഒൻപത് വർഷം കേരളവർമ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട് സർവകലാശാലയിൽ രണ്ടു വർഷം ഗസ്റ്റ് അധ്യാപികയായിരുന്നു. എന്നാൽ മൂന്നു വർഷം ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവർഷം ഡെപ്യൂട്ടേഷനിലായിരുന്നതും മറച്ചുവച്ചെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |