തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർലൈനിനെതിരെ കോൺഗ്രസും യു.ഡി.എഫും ഏറ്റെടുത്ത പ്രക്ഷോഭത്തിൽ പോഷകസംഘടനകളുടെ പങ്കാളിത്തം സജീവമാക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ വിളിച്ച യോഗത്തിൽ നിർദ്ദേശം.
കെ-റെയിലിന്റെ ദോഷങ്ങൾ ജനങ്ങളെ ബോധവത്കരിക്കുന്ന ദൗത്യമാണ് കോൺഗ്രസിനെന്ന് പ്രസിഡന്റ് വിശദീകരിച്ചു. ജനങ്ങളുമായി സംവാദം,വീടുകളിൽ പ്രചാരണം, റെയിൽവെ ലൈൻ പോകുന്നിടങ്ങളിൽ സമരകേന്ദ്രങ്ങൾ എന്നിവ സംഘടിപ്പിക്കും. സാംസ്കാരികപ്രവർത്തകരെ അടക്കം പ്രക്ഷോഭത്തിൽ അണിനിരത്താൻ പോഷകസംഘടനകൾ സജീവമാകണം.
കോൺഗ്രസിന്റെ 137 രൂപ ചലഞ്ച് പോഷക സംഘടനകൾ വിജയിപ്പിക്കണം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിലും സജീവമായി പങ്കെടുക്കണമെന്നും സുധാകരൻ നിർദ്ദേശിച്ചു. യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും കെ.എസ്.യുവും അടക്കം വിവിധ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു.
കണ്ണീർ കാണാതെ കുറ്റിയടിക്കരുത്: കെ. സുധാകരൻ
ചെങ്ങറയിലെയും അരിപ്പയിലെയും പാവങ്ങൾ ഭൂമിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമ്പോൾ കെ- റെയിലിന്റെ പേരിൽ കേരളമാകെ കുറ്റിയടിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ കണ്ണിൽച്ചോരയില്ലാത്ത സർക്കാരിനേ സാധിക്കൂവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ കെ. സുധാകരൻ പറഞ്ഞു.
വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർ ഒരു വ്യാഴവട്ടമായി പെരുവഴിയിലാണ്. ഏഴ് വില്ലേജുകളിൽ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബാംഗങ്ങളിൽ 52 പേർക്കു മാത്രമാണ് വീട് വയ്ക്കാനായത്. ആനുകൂല്യം കിട്ടാതെ 32 പേർ മരിച്ചു. കെ-റെയിലിനായി കുടിയൊഴിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളാണ്.
ഏകപക്ഷീയമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. കെ-റെയിൽ പുനരധിവാസ പാക്കേജിന്റെ തുക വളരെക്കുറവാണ്. പദ്ധതി കേരളത്തെ തകർക്കും. പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത്? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും മുഖ്യമന്ത്രി വിശ്വാസത്തിലെടുത്തിട്ടില്ല. നാടുനീളെ വിശദീകരണ യോഗം സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി പദ്ധതിയുടെ ഡി.പി.ആർ പൂഴ്‌ത്തുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.
ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ് ബാബു. ട്രഷറർ വി.പ്രതാപചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
സിൽവർലൈൻ ചർച്ചയ്ക്ക് സഭ വിളിക്കണം: കെ.ബാബു
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക ദൂരീകരിക്കാൻ ഇതിനകം നടത്തിയ പ്രഖ്യാപനങ്ങൾക്ക് സാധിക്കാത്ത സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർക്കാൻ അടിയന്തരമായി ഗവർണറോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി. രാജേഷിനും കോൺഗ്രസ് എം.എൽ.എ കെ. ബാബു കത്ത് നൽകി.
വിഷയം ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ സമ്മേളനകാലത്ത് ഒക്ടോബർ 13ന് ചട്ടം 50 പ്രകാരം നൽകിയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നിട്ട് നിയമസഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഖേദകരമാണ്. നിയമസഭയെ ഇരുട്ടിൽ നിറുത്തുന്നതിനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാക്കുന്ന ഈ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാതെ മുന്നോട്ട് കൊണ്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബാബു കത്തിൽ ചൂണ്ടിക്കാട്ടി.
കെ-റെയിൽ അധിക ബാദ്ധ്യത : വി. രാധാകൃഷ്ണൻ
ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസിന്റെ കൂട്ടധർണ
തിരുവനന്തപുരം: കടത്തിൽ മുങ്ങിയ സംസ്ഥാനത്തിന് കെ-റെയിൽ പദ്ധതി അധിക ബാദ്ധ്യതയാണെന്ന് ബി.എം.എസ്. അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണൻ പറഞ്ഞു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് പണമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നിരവധി ഗ്രാമങ്ങളുണ്ട്. പരമ്പരാഗത തൊഴിൽമേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ സർക്കാരിന് പ്രശ്നമല്ലാതായി. കേന്ദ്രം ചെയ്തതുപോലെ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ മേയ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശനൻ, ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് തുടങ്ങിയവർ പങ്കെടുത്തു.വിവിധ യൂണിയനുകളും സമരത്തിൽ പങ്കാളികളായി.
റെയിൽവേയുടെ അനുമതിയില്ലെന്ന്
പി.കെ. കൃഷ്ണദാസ്
കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് റെയിൽവേ ഇതുവരെ ഒരു അനുമതിയും നൽകിയിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ അമിനിറ്റീസ് ഫോറം ചെയർമാനുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. അനുമതി ലഭിച്ചെന്ന വ്യാഖ്യാനം ശരിയല്ല. സംസ്ഥാന പദ്ധതിയായ സിൽവർലൈനിന് ഈ ഘട്ടത്തിൽ റെയിൽവേയുടെ അനുമതി ആവശ്യമില്ല. അന്തിമ അനുമതിക്കായി സംസ്ഥാന സർക്കാർ അപേക്ഷ സമർപ്പിച്ച ശേഷമേ റെയിൽവേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കൂവെന്നും കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |