തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. കൊച്ചിയിൽ എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോടതി നിർദ്ദേശമനുസരിച്ച് മുന്നോട്ടു പോകുമെന്ന് എസ്. ശ്രീജിത്ത് വിശദീകരിച്ചു. സംവിധായകന്റെയടക്കമുള്ള പുതിയ വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും ശ്രീജിത്ത് പറഞ്ഞു.
അതേ സമയം ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക. ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.
കേസിൽ നിർണായകമായേക്കുന്ന തെളിവുകളാണ് ഇതെന്നാണ് പ്രോസിക്യൂഷന്റെ കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.എന്നാൽ ഈ ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളുമുണ്ട്. അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു. കേസിൽ ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാണ് വിചാരണക്കോടതിയുടെ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |