വാഷിംഗ്ടൺ : ക്രിസ്മസ് ദിനത്തിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ അരിയാന 5 റോക്കറ്റിൽ ഫ്രഞ്ച് ഗയാനയിലെ കുറുവിൽ നിന്ന് പറന്നുയർന്ന ജെയിംസ് വെബ് ദൂരദർശിനിയുടെ വിന്യാസം വിജയകരമായി പൂർത്തിയായി. ദൂരദർശിനി വിന്യസിക്കുന്നതിന്റെ അവസാന ഘട്ടമായ, പ്രധാന കണ്ണാടി തുറക്കുന്ന പ്രക്രിയ ശനിയാഴ്ച നടന്നു. 18 ഭാഗങ്ങളാണ് ഈ കണ്ണാടിയ്ക്കുള്ളത്. കണ്ണാടിയുടെ ആദ്യ പാനൽ അഞ്ചര മണിക്കൂറോളമെടുത്ത് വെള്ളിയാഴ്ചയാണ് തുറന്നത് ശനിയാഴ്ചയാണ് രണ്ടാമത്തെ പാനൽ തുറന്നത്. ഇപ്പോൾ 6.5 മീറ്റർ വ്യാസമുള്ള കണ്ണാടി പൂർണമായി തുറന്നുകഴിഞ്ഞു.
വിക്ഷേപിച്ച ശേഷം രണ്ടാഴ്ചയോളമെടുത്താണ് ദൂരദർശിനിയുടെ വിന്യാസം പൂർത്തിയാക്കിയത്. ടെന്നീസ് കോർട്ടിന്റെ വലിപ്പമുള്ള സൺഷീൽഡും സെക്കൻഡറി മിററും നേരത്തെ തുറന്നിരുന്നു. പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രകാശം പിടിച്ചെടുക്കുകയാണ് ഈ വലിയ കണ്ണാടിയുടെ ജോലി. ക്ഷീരപഥമടക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെ ഉത്ഭവം, ഭൂമിയിൽ നിന്ന് വളരെ ദൂരെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രധാനമായും ഈ ടെലിസ്കോപ്പിന്റെ വിക്ഷേപണം.1990 ൽ ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ പോരായ്മകൾ ഉൾക്കൊണ്ട് നിർമ്മിച്ച ജെയിംസ് വെബ്ബ് ടെലിസ്കോപ്പിന് ഹബ്ബിളിനേക്കാൾ നൂറുമടങ്ങ് ശക്തിയുണ്ടെന്ന് ഗവേഷകർ പറയുന്നു. ജെയിംസ് വെബ് ഇതിനകം 9.66 ലക്ഷം കിലോമീറ്റർ ശൂന്യാകാശത്ത് യാത്ര ചെയ്തിട്ടുണ്ട്. ഭൂമിയിൽനിന്ന് 15,00,000 കിലോമീറ്റർ അകലെ സെക്കൻഡ് ലാഗ്‌റേഞ്ച് പോയിന്റിനടുത്ത് (എൽ2) സൂര്യനെ ചുറ്റുംവിധമാണ് ജെയിംസ് വെബ്ബിന്റെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഇനിയും 6.43 ലക്ഷം കിലോമീറ്ററിലേറെ ദൂരദർശിനിക്ക് സഞ്ചരിക്കണം. ലക്ഷ്യസ്ഥാനത്തെത്തി ആറുമാസമെങ്കിലും കഴിഞ്ഞേ ടെലിസ്കോപ്പ് ശരിയായ രീതിയിൽ പ്രവർത്തനമാരംഭിച്ച് തുടങ്ങുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |