തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തിലൂടെ ഗവർണറും സർവകലാശാലയും അനധികൃതമായി ഇടപെട്ട സർക്കാരും രാഷ്ട്രപതിയുടെ പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ഇക്കാര്യത്തിൽ മൂവരും തുല്യ ഉത്തരവാദികളാണ്. ഡി. ലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ രഹസ്യമാക്കി വച്ചത് ദൗർഭാഗ്യകരമാണ്. ഒളിപ്പിച്ച വിവരങ്ങൾ ഓരോന്നായി പുറത്തു വരുന്നു. മാദ്ധ്യമങ്ങളെ കണ്ടപ്പോൾ 'ലോയൽ ഒപ്പൊസിഷൻ' എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ഗവർണർ ഉപയോഗിച്ചത്. ബ്രിട്ടീഷ് പാർലമെന്ററി സംവിധാനത്തിൽ സർക്കാരിനെ ക്രിയാത്മകമായി എതിർക്കുന്നവരെയും അതേസമയം, ഭരണഘടനയോടും രാജ്യത്തോടും കൂറുള്ളവരെയുമാണ് 'ലോയൽ ഒപ്പൊസിഷൻ' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അർത്ഥത്തിൽ ഗവർണറുടെ വാക്കുകൾ അംഗീകാരമാണ്. വൈസ് ചാൻസലർമാരുടേത് ഉൾപ്പെടെ സർവകലാശാല നിയമങ്ങളിൽ സി.പി.എം ഇടപെടലുണ്ടെന്നത് പ്രതിപക്ഷം നേരത്തേ ഉന്നയിച്ചതാണ്. ഇപ്പോൾ ഗവർണറും അംഗീകരിക്കുന്നു. ചാൻസലർ പദവി ദുരുപയോഗത്തിലൂടെ സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുകയാണ് ഗവർണർ ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.
സർക്കാരിന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് മന്ത്രി ബിന്ദു
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് സർവകലാശാല അഭിപ്രായം തേടിയിട്ടില്ലെന്ന് മന്ത്റി ആർ.ബിന്ദു പറഞ്ഞു. സർക്കാരിനോട് അഭിപ്രായം തേടേണ്ട ആവശ്യമില്ല. സർക്കാർ ഒരു അഭിപ്രായവും പറഞ്ഞിട്ടുമില്ല. ഗവർണർ നിരന്തരം ഒരോ കാര്യങ്ങൾ പറയുന്നു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്റ്യമാണ്. അതേക്കുറിച്ച് പ്രതികരിക്കാനില്ല.
കേരള സർവകലാശാലാ വി.സി ഗവർണർക്ക് നൽകിയ കത്ത് കണ്ടിട്ടില്ല. അനാവശ്യ വിവാദങ്ങളുടെ പുറകേ പോകാനില്ല. സർവകലാശാലയും ഗവർണറും തമ്മിൽ ആശയവിനിമയം നടന്നെങ്കിൽ അവർ അത് കൈകാര്യം ചെയ്യട്ടെ. ഗവർണർ ഉന്നത പദവിയിലുള്ളയാളും പ്രായത്തിൽ മുതിർന്നയാളുമാണ്. അദ്ദേഹം ചില കാര്യങ്ങൾ കേരള സമൂഹത്തോട് പറയുമ്പോൾ അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |