കായംകുളം: കെ.പി.എ.സിയുടെ മുഖമായ അടിയാന്മാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ശില്പം ദേശീയപാത വികസനത്തിനായി പൊളിച്ചു. കെ.പി.എ.സി എന്ന നാലക്ഷരവും പേറി പെരുമ്പറയ്ക്ക് മുകളിൽ അരിവാളും കുന്തവുമേന്തിയ കർഷക ദമ്പതികളുടെ ശില്പമാണ് ഓർമ്മയായത്. കായംകുളം കെ.പി.എ.സിക്ക് മുന്നിലെ മതിലിനോട് ചേർന്ന ശില്പവും ഗേറ്റുമാണ് ഇന്നലെ പൊളിച്ചത്. മലയാറ്റൂർ രാമകൃഷ്ണൻ രൂപകല്പന ചെയ്ത് ആർട്ടിസ്റ്റ് കേശവൻ കുട്ടി തയ്യാറാക്കിയ ശില്പം 1980 ലാണ് സ്ഥാപിച്ചത്.
സിമന്റിൽ നിർമ്മിച്ച ശില്പത്തിന് കാലപ്പഴക്കമുള്ളതിനാൽ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് ദേശീയപാത അതോറിട്ടി അധികൃതർ കെ.പി.എ.സിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് പൊളിക്കാൻ തീരുമാനിച്ചത്. ആസ്ഥാന മന്ദിരത്തിലെ കാമ്പിശേരി കരുണാകരൻ സ്മാരക കെട്ടിടവും തോപ്പിൽ ഭാസി ഓഡിറ്റോറിയവും ഇതോടൊപ്പം പൊളിക്കും. പുതിയ ശില്പം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കെ.പി.എ.സി.
കെ.പി.എ.സി പിറന്നത്: 1950ൽ
ആസ്ഥാനം: കായംകുളം (1957ൽ)
ശില്പം സ്ഥാപിച്ചത്: 1980ൽ
'ശില്പം നിലനിറുത്താനോ മാറ്റി സ്ഥാപിക്കാനോ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അതിനാലാണ് പൊളിക്കാൻ അനുമതി നൽകിയത്. ശില്പം പൊളിച്ചതറിഞ്ഞ് ആലുവയിൽ താമസിക്കുന്ന ആർട്ടിസ്റ്റ് കേശവൻകുട്ടി വിളിച്ച് വിഷമം പങ്കുവച്ചു".
- അഡ്വ. എ. ഷാജഹാൻ,
സെക്രട്ടറി, കെ.പി.എ.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |