SignIn
Kerala Kaumudi Online
Friday, 26 April 2024 10.14 AM IST

'ചുരുളി' കാണാൻ പൊലീസ്; എഡിജിപിയുടെ നേതൃത്വത്തിൽ സിനിമ കണ്ട് റിപ്പോർട്ട് നൽകും

churuli

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത 'ചുരുളി' കാണാൻ പൊലീസ്. സിനിമയിലെ സഭ്യമല്ലാത്ത ഭാഷ പ്രയോഗത്തിനെതിരെയും ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സിനിമ കാണാൻ പൊലീസ് തീരുമാനിച്ചത്. ചുരുളിയിൽ ഏതെങ്കിലും തരത്തിലെ നിയമലംഘനമുണ്ടോയെന്നറിയാൻ ഹൈക്കോടതി ഡിജിപിയ്‌ക്ക് നിർദേശം നൽകിയിരുന്നു. ഡിജിപിയെ കോടതി സ്വമേധയാ കേസിൽ കക്ഷി ചേർക്കുകയും ചെയ്‌തു.

തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം എഡിജിപി പദ്മ‌കുമാർ, തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്‌മിൻ എസിപി എ.നസീമ എന്നിവർ സിനിമ കണ്ട് റിപ്പോർട്ട് സമർപ്പിക്കും. സിനിമയിലെ സഭ്യമല്ലാത്ത വാക്കുകൾ പരിശോധിക്കാനാണ് സമിതി. ഇവർ റിപ്പോർട്ട് ഹൈക്കോടതിയ്‌ക്ക് സമർപ്പിക്കും.

പൊതുധാർമ്മികതയ്‌ക്ക് നിരക്കാത്ത ചിത്രമാണ് ചുരുളിയെന്നും സോണി ലിവിൽ നിന്നും ചിത്രം പിൻവലിക്കണമെന്നുമാണ് തൃശൂർ സ്വദേശിനിയായ അഭിഭാഷക സമർപ്പിച്ച ഹർജിയിലെ ആവശ്യം. ചിത്രത്തിലെ സംഭാഷണങ്ങൾ സ്‌ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുമെന്നും സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ സിനിമ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും പ്രഥമദൃഷ്‌ട്യാ നിയമലംഘനം നടന്നതായി തോന്നുന്നില്ലെന്നുമാണ് ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കഴിയില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി പറഞ്ഞിരുന്നു.

വള‌ളുവനാടൻ ഭാഷയോ കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി ആവശ്യപ്പെടുന്നതെങ്ങനെയെന്നും ഗ്രാമങ്ങളിലെ ജനങ്ങൾ അത്തരം ഭാഷയാകാം ഉപയോഗിച്ചിരിക്കുകയെന്നും കോടതി പറഞ്ഞു. ചിത്രത്തിൽ നിയമലംഘനം പരിശോധിക്കാനേ കോടതിക്ക് കഴിയൂ എന്നും കോടതി അറിയിച്ചിരുന്നു. തുടർന്നാണ് ഡിജിപിയെ കക്ഷി ചേർത്ത് പൊലീസ് ചിത്രം കാണുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHURULI MOVIE, ADGP, HIGHCOURT CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.