ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗന്റെ പ്രധാന സ്പോൺസർമാരായി ടാറ്റാ ഗ്രൂപ്പ് വരുന്നു. ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയ്ക്ക് പകരമാണ് ടാറ്റാ ഗ്രൂപ്പ് ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസർമാരാകുന്നത്. 2022, 2023 സീസണുകളിലേക്കാണ് ടാറ്റയുമായി കരാറിലായിരിക്കുന്നതെന്ന് ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018ലാണ് വിവോ, ഐ.പി.എല്ലുമായി 5 വർഷത്തെ കരാറുണ്ടാക്കിയത്. 2199 കോടിയ്ക്കാണ് വിവോ കരാർ സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ വിവോ 2020ൽ ഐ.പി.എൽ സ്പോൺസറായില്ല. ഡ്രീം ഇലവൺ ആയിരുന്നു ആ വർഷം ഐ.പി.എല്ലിന്റെ പ്രധാന സ്പോൺസറായത്. 2021ൽ വിവോ വീണ്ടും പ്രധാന സ്പോൺസറായി.
രണ്ട് വർഷത്തേക്ക് 670കോടി രൂപയ്ക്കാണ് ടാറ്റാ ഗ്രൂപ്പ് കരാർ ഒപ്പിട്ടത്.കരാർ നേരത്തേ അവസാനിപ്പിക്കുന്നതിനാൽ 454 കോടി വിവോയും നൽകും.ഇതോടെ രണ്ട് വർഷത്തേക്ക് 1124 കോടി രൂപ ബി.സി.സി.ഐയ്ക്ക് ലഭിക്കും.
ടീമുകൾക്ക് അംഗീകാരം
അഹമ്മദാബാദും ലക്നൗവും ആസ്ഥാനമായുള്ള രണ്ട് ഫ്രാഞ്ചൈസികൾക്ക് ഐ.പി.എൽ ഗവേണിംഗ് കൗൺസിൽഅംഗീകാരം നൽകി.
ഫെബ്രുവരി 12, 13 തിയതികളിൽ ബെംഗളൂരുവിലായിരിക്കും മെഗാതാരലേലം നടക്കുക.
അതിന് മുമ്പ് മൂന്ന് താരങ്ങളെ വീതം ഇരു ഫ്രാഞ്ചൈസികൾക്കും തിരഞ്ഞെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |