ലണ്ടൻ: ഒമിക്രോണിനെ പേടിക്കേണ്ടതില്ലെന്നും കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്നും യൂറോപ്പിലെ ആരോഗ്യ വിദഗ്‌ദ്ധർ. ഒമിക്രോണിന്റെ കടന്നുവരവോടെ കൊവിഡ് മഹാമാരി പാൻഡമിക്ക് ഘട്ടത്തിൽ നിന്ന് എൻഡെമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങിയെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാൻ ലോകം പഠിക്കുകയാണ് വേണ്ടതെന്നും ആംസ്റ്റർഡാമിലെ വാക്സിൻ സ്ട്രാറ്റജി തലവൻ മാർക്കോ കാവലറി പറഞ്ഞു.
ഈ രോഗത്തിന്റെ അവസാനം എന്നാണെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും എന്നാൽ അധികം താമസിയാതെ ലോകം അവിടെ എത്തിച്ചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അടിക്കടി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് കൊണ്ട് വലിയ കാര്യമില്ലെന്നും പ്രകൃതിദത്തമായി തന്നെ ഈ വൈറസിനെതിരായ രോഗപ്രതിരോധശേഷി കൈവരിക്കാൻ പലർക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി കൂട്ടിച്ചേർത്തു.
അതേസമയം, യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒമിക്രോൺ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ ഇത് ഒഴിവാക്കുന്നതിന് വേണ്ടി നിരന്തരമായി ബൂസ്റ്റർ ഡോസുകൾ നൽകിയാൽ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |