തിരുവനന്തപുരം: മലയാളിയായ ഡോ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ അടുത്ത ചെയർമാനാവും. തിരുവനന്തപുരം വി.എസ്.എസ്.സി ഡയറക്ടറുമാണ് നിലവിൽ ഡോ.എസ്. സോമനാഥ്. ഡോ.കെ. ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. എം.ജി.കെ.മേനോൻ, കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നീ മലയാളികളാണ് മുൻപ് ഐ.എസ്. ആർ.ഒ മേധാവിയായിട്ടുള്ളത്. കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രജ്ഞനെയാണ് ഐ.എസ്. ആർ.ഒ ചെയർമാനാക്കുക.
മിടുമിടുക്കിന് അംഗീകാരം
സീനിയോറിട്ടിയെക്കാൾ അസാധാരണ പ്രകടനമിടുക്കാണ് ഐ.എസ്.ആർ.ഒ ചെയർമാനെ നിയമിക്കുന്നതിന് മാനദണ്ഡമാക്കുക. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും സോഫ്റ്റ് വെയർ വികസനത്തിലുമുള്ള മികവാണ് ഡോ. സോമനാഥിനെ ഉന്നത പദവിയിലെത്തിക്കുന്നത്.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. .സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ല്‍ പുതു തലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.
പി.എസ്.എല്‍.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആര്‍.ഒ.യില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പി.എസ്.എല്‍.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ല്‍ എല്‍.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യന്‍ ക്രയോജനിക് ഘട്ടങ്ങള്‍ സാദ്ധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.
വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എന്‍ജിനീയറിംഗില്‍ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എല്‍.വി.യുടെയും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെയും രൂപകല്‍പന, പ്രൊല്‍ഷന്‍ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.കൊല്ലം ടികെഎം എൻജിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്ന് എയ്‌റോ സ്പേസ് എന്‍ജിനീയറിംഗില്‍ നിന്ന് സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |