കൊല്ലം: പള്ളിമുക്കിൽ പൊലീസ് നോക്കിനിൽക്കെ ഡി.വൈ.എഫ്.ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസിന്റെ കൊടിമരം തകർത്തതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടൻനടയിൽ ദേശീയപാത ഉപരോധിച്ചു.
ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. തിങ്കളാഴ്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ പള്ളിമുക്കിലെ യൂത്ത് കോൺഗ്രസിന്റെ കൊടിമരം തകർത്തിരുന്നു. ഇന്നലെ വൈകിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാഥയായെത്തി കൊടിമരം പുനസ്ഥാപിച്ചു. ഇതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി, കൊടിമരം സ്ഥാപിക്കുന്നത് തടയാൻ ശ്രമിച്ചു. ഇതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സംഘം ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
പൊലീസിന്റെ നിർദ്ദശപ്രകാരം പിരിഞ്ഞുപോയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പള്ളിമുക്കിലെ സംഭവത്തിൽ പ്രതിഷേധിച്ചും ചവറയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നേരെ ഉണ്ടായ ആക്രമണത്തിലും അപലപിച്ച് മാടൻനടയിലേക്ക് മാർച്ച് നടത്തി. ഇതിനിടയിൽ ഡി.വൈ.എഫ് പ്രവർത്തകർ പള്ളിമുക്കിലെ യൂത്ത് കോൺഗ്രസിന്റെ കൊടിമരം വീണ്ടും തകർത്തു. ഇതറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാടൻനടയിൽ ദേശീപാത ഉപരോധിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്നീട് സമരം അവസാനിപ്പിച്ചു.
ഉപരോധ സമരം അവസാനിച്ചെങ്കിലും സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മണിക്കൂറുകളോളം ദേശീയപാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, പിണയ്ക്കൽ ഫൈസ്, പി.കെ. അനിൽ കുമാർ, അസൈൻ പളളിമുക്ക്, വിപിൻ വികം, കോൺഗ്രസ് നേതാക്കളായ അൻസാർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, മഷ്ഹൂർ പള്ളിമുക്ക്, മയ്യനാട് നാസർ, ഷാ സലീം, ഷെമീർ വലിയവിള, രാജീവ് പാലത്തറ, അമൽ ജോൺ, ബിനോയ് ഷാനൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |