ന്യൂഡൽഹി: ഉന്നാവോ പെൺകുട്ടിയുടെ അമ്മ ആശാ സിംഗ്, പൗരത്വ ഭേദഗതി നിയമവിരുദ്ധ സമര നായിക സദഫ് ജാഫർ, ആശാ വർക്കർമാർക്ക് വേണ്ടി സമരം ചെയ്ത പൂനം പാണ്ഡെ എന്നിവരടക്കം യു.പിയിലെ 125 കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. പട്ടികയിൽ 40 ശതമാനം സംവരണം വനിതകൾക്കും യുവാക്കൾക്കുമാണ്.
2017 ലെ ഉന്നാവോ പീഡന കേസിലെ പ്രതിയും മുൻ ബി.ജെ.പി എം.എൽ.എയായുമായ കുൽദീപ് സിംഗ് സെൻഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സെൻഗാറിന്റെ മണ്ഡലമായ ഉന്നാവയിലെ ബംഗർ മൗവിൽ നിന്നാണ് ആശ മത്സരിക്കുന്നത്. സദഫ് ജാഫർ ലക്നൗ സെൻട്രലിൽ നിന്നും പൂനം പാണ്ഡെ ഷാജഹാൻപൂരിൽ നിന്നും മത്സരിക്കും.
ചരിത്രപരമായ തീരുമാനത്തിലൂടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വികസനം, ദളിത്, പിന്നാക്ക പുരോഗതി തുടങ്ങിയ വിഷയങ്ങളിലൂന്നിയ പ്രചരണത്തിന് കോൺഗ്രസ് നേതൃത്വം നൽൽകുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അതേസമയം, യു.പിയിൽ മത്സരിക്കുന്നതിനായി 300 സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറായതായി ബി.എസ്.പി ജനറൽ സെക്രട്ടറി സുശീൽ ചന്ദ്ര മിശ്ര പറഞ്ഞു. ഇതിൽ 90 പേർ ദളിത് വിഭാഗഗത്തിപ്പെട്ടവരാണ്. ബാക്കിയുള്ള സീറ്റുകളിലും സ്ഥാനാർത്ഥി നിർണ്ണയം നടത്തി മായാവതിയുടെ ജന്മദിനമായ ജന.15 ന് ശേഷം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഇത്തവണ യു.പിയിൽ മത്സര രംഗത്തുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ആരുമായും സഖ്യത്തിനില്ലെന്നും അയോദ്ധ്യയിലുൾപ്പെടെ മത്സരിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |