മർദ്ദനം ആളുമാറിയെന്ന് സൂചന
നെടുമങ്ങാട്: നാലംഗ ഗുണ്ടാസംഘം വിദ്യാർത്ഥിയെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. അഴീക്കോട് കൈലായം നൂറ മൻസിലിൽ ആറ്റിങ്ങൽ ഐ.ടി.ഐയിലെ വിദ്യാർത്ഥി അബ്ദുൾ മാലിക്കിനാണ് (18) മർദ്ദനമേറ്റത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാലിക്കിന്റെ പരാതിയിൽ കേസെടുത്ത നെടുമങ്ങാട് പൊലീസ് അഴീക്കോട് സ്വദേശികളായ സുൽഫി,സുനീർ എന്നിവരെയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഏഴോടെ അഴീക്കോട് സർക്കാർ യു.പി സ്കൂളിനു സമീപമുള്ള ചിക്കൻ കടയിൽ ജോലിക്കെത്തിയ മാലിക്കിനെ കടയിൽ നിന്ന് ബൊലേറോ ജീപ്പിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. അഞ്ചു കിലോമീറ്റർ ദൂരം വാഹനത്തിലിരുത്തി മർദ്ദിച്ച ശേഷം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു. അതേസമയം മാലിക്കിനെ ആളുമാറി മർദ്ദിച്ചതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച പ്രദേശത്തെ ഒരു ഫർണിച്ചർ കടയിലും തണ്ണിമത്തൻ കടയിലുമുണ്ടായ സംഘർഷത്തിന്റെ പ്രതികാരം തീർക്കാനെത്തിയ സംഘം ആളുമാറി മാലിക്കിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പഠനത്തോടൊപ്പം ചിക്കൻ കടയിലും മാലിക്ക് ജോലി ചെയ്യുകയാണ്.
അതേസമയം അക്രമികളുടെ വാഹനത്തിൽ ആശുപത്രിയിൽ പോകാൻ തന്നോട് പൊലീസുകാർ നിർദ്ദേശിച്ചതായി മാലിക്ക് പറഞ്ഞു. ഇതിന് താൻ വഴങ്ങിയില്ല. പിന്നീട് സുഹൃത്തുക്കൾ എത്തിയാണ് തന്നെ നെടുമങ്ങാട് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചത്. മുഖത്ത് പാട് വരാതിരിക്കാൻ ഷർട്ട് ഉയർത്തി നെഞ്ചിലാണ് നാലുപേരും ചേർന്ന് മർദ്ദിച്ചതെന്നും മാലിക്ക് പറഞ്ഞു. സംഭവത്തിൽ നെടുമങ്ങാട് പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |