പാലാ: പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച് വശത്താക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയും ചെയ്ത കൊട്ടാരക്കര തലച്ചിറ പുല്ലാനി വിളവീട്ടിൽ സജീറിനെ (33) പൊലീസ് അറസ്റ്റു ചെയ്തു.
ഒൻപതു മാസങ്ങൾക്ക് മുൻപ് വ്യാജ ഫേസ്ബുക് ഐ.ഡിയിലൂടെ കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയുമായി പരിചയപ്പെട്ട സജീർ സൗദിയിൽ എയർപോർട്ട് ജീവനക്കാരനാണെന്നാണ് ധരിപ്പിച്ചത്. ഭാര്യയും നാലു വയസ്സുള്ള കുട്ടിയുമുള്ള ഇയാൾ അവിവാഹിതനാണെന്നും തെറ്റിദ്ധരിപ്പിച്ചു. യുവതിയുമായി ഏറെ സൗഹൃദത്തിലായ സജീർ ഫോൺ നമ്പർ കൈക്കലാക്കി വീഡിയോ കോളിലൂടെയും മറ്റും സെക്സ് ചാറ്റിനു പ്രേരിപ്പിച്ചു. അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിക്കുകയും ചെയ്തു.
പിന്നീട് പല സ്ഥലങ്ങളിലും വെച്ച് ഇവർ കണ്ടുമുട്ടിയിരുന്നു. യുവതിയുടെ കേടായ ഫോൺ റിപ്പയർ ചെയ്യുന്നതിനായി വാങ്ങി മുഴുവൻ നമ്പറുകളും കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് സ്‌ക്രീൻഷോട്ട് കൂട്ടുകാരികൾക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അവ ഡിലീറ്റ് ചെയ്യാമെന്നു പ്രലോഭിപ്പിച്ചും പാലായിലെ ലോഡ്ജിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
സജീർ വിവാഹിതനാണെന്നറിഞ്ഞ യുവതി അകലാൻ ശ്രമിച്ചെങ്കിലും ബന്ധം തുടരണമെന്ന് ഇയാൾ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ യുവതിയുടെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും നഗ്ന ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ട് അയച്ചു കൊടുത്തു. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്തത്. കോട്ടയം സൈബർസെല്ലിന്റെ സഹായത്തോടെ എറണാകുളം കടവന്ത്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |