തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പത്താമത്തെ ചെയർമാനായി എസ്. സോമനാഥ് ഇന്നലെ ചുമതലയേറ്റു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുമ്പയിലെ വി.എസ്.എസ്.സി കാമ്പസിലെ ഐ.എസ്.ആർ.ഒ ചെയർമാന്റെ ക്യാമ്പ് ഒാഫീസിൽ രേഖകളിൽ ഒപ്പുവച്ച് ഡോ.കെ. ശിവനിൽ നിന്ന് അദ്ദേഹം ചുമതലയേറ്റെടുത്തു. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയും സന്നിഹിതനായിരുന്നു. രേഖകൾ പിന്നീട് പ്രധാനമന്ത്രിക്കും കേന്ദ്രകാബിനറ്റിനും അയയ്ക്കും.
ആദ്യമായാണ് ചെയർമാൻ സ്ഥാനം തിരുവനന്തപുരത്ത് വച്ച് കൈമാറുന്നത്. സാധാരണ ബംഗളൂരുവിലെ ആസ്ഥാനമായ "അന്തരീക്ഷ ഭവനി"ലാണ് ആഘോഷമായി ചടങ്ങുകൾ നടക്കുക. കൊവിഡ് കണക്കിലെടുത്താണ് ചടങ്ങ് ലളിതമാക്കിയത്. മാത്രമല്ല കഴിഞ്ഞ മാസം വിവാഹിതനായ മകന്റെ ആദ്യ പൊങ്കാല ആഘോഷത്തിനായി ഡോ.ശിവൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ചടങ്ങിൽ സോമനാഥിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല.
ഇന്ന് ബംഗളൂരുവിലേക്ക് പോകുന്ന സോമനാഥിന് അന്തരീക്ഷഭവനിൽ തിങ്കളാഴ്ച ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ സ്വീകരണം നൽകും. ഒൗപചാരിക കൂടിക്കാഴ്ചകളുമുണ്ടാകും. പിന്നീട് അദ്ദേഹം ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബഹിരാകാശ സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഐ.എസ്.ആർ.ഒ ചെയർമാൻ എന്ന നിലയിൽ ഡിപ്പാർട്ട്മെന്റ് ഒഫ് സ്പെയ്സിന്റെ സെക്രട്ടറിയും സ്പെയ്സ് കമ്മിഷൻ ചെയർമാനുമാണ് സോമനാഥ്. കൂടാതെ, പ്രധാനമന്ത്രിയുടെ ബഹിരാകാശ ശാസ്ത്ര ഉപദേഷ്ടാവുമായിരിക്കും.
ബഹിരാകാശ ഗവേഷണ-വിക്ഷേപണ-വാണിജ്യ മേഖലയിലെ പരമോന്നത സ്ഥാനമാണ് ഐ.എസ്.ആർ.ഒ.ചെയർമാൻ പദവി. ഇൗ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് സോമനാഥ്. അദ്ദേഹത്തിന്റെ ആസ്ഥാനവും താമസവും ഇനി ബംഗളൂരുവിലായിരിക്കും.
രാജ്യത്താകെ 41കേന്ദ്രങ്ങളാണ് ഐ.എസ്.ആർ.ഒയ്ക്ക് ഉള്ളത്. ഇതിൽ പതിമ്മൂന്ന് കാമ്പസുകളും ബംഗളൂരുവിലാണ്. തിരുവനന്തപുരത്ത് നാലും ഡൽഹിയിൽ മൂന്നും കാമ്പസുകളുണ്ട്. 1985ൽ ഐ.എസ്.ആർ.ഒയിൽ ചേർന്ന സോമനാഥിന് മൂന്നു വർഷം ചെയർമാൻ പദവിയിൽ തുടരാം.
വി.എസ്.എസ്.സി പുതിയ
ഡയറക്ടറെ നാളെ നിയമിച്ചേക്കും
തിരുവനന്തപുരം: എസ്. സോമനാഥ് ഒഴിഞ്ഞ വി.എസ്.എസ്.സി ഡയറക്ടർ പദവിയിലേക്ക് നാളെ നിയമനം ഉണ്ടായേക്കും. അദ്ദേഹം തന്നെ താത്കാലിക ചുമതല വഹിക്കുന്ന ഐ.ഐ.എസ്.ടി ഡയറക്ടർ സ്ഥാനത്തേക്കും നിയമനം നടത്തണം. ഐ.എസ്.ആർ.ഒ ചെയർമാൻ എന്ന നിലയിൽ എസ്. സോമനാഥ് തന്നെയാണ് രണ്ട് നിയമനവും നടത്തേണ്ടത്.
ഐ.ഐ.എസ്.ടി ഡയറക്ടർ പദവിയിൽ ഒാപ്പൺ നിയമനമാണ് നടത്തുക. പുറമെ നിന്നുള്ള വിദഗ്ദ്ധരിൽ നിന്നടക്കം അപേക്ഷകൾ ക്ഷണിച്ച് വിദഗ്ദ്ധ സമിതിയാണ് നിയമനം നടത്തുക. 2020 മുതൽ ഇൗ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിയമന നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും കൊവിഡ് മൂലം പൂർത്തിയാക്കാനായില്ല. വി.എസ്.എസ്.സി ഡയറക്ടർ സ്ഥാനത്തേക്ക് നിലവിലെ സീനിയർ ശാസ്ത്രജ്ഞരിൽ നിന്ന് കഴിവുള്ളവരെയാണ് നിയമിക്കുക.
ഐ.എസ്.ആർ.ഒയിലെ നിർണ്ണായക പദവികളിലൊന്നാണ് വി.എസ്.എസ്.സി.ഡയറക്ടർ സ്ഥാനം. തിരുവനന്തപുരത്തെ എൽ.പി.എസ്.സി. ഡയറക്ടർ ഡോ.ടി.നാരായണൻ, ഐ.ഐ.എസ്.യു. ഡയറക്ടർ സാംദയാല ദേവ്, ശാസ്ത്രജ്ഞൻ ഡോ. ഉമാമഹേശ്വർ തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്.
പടിയിറങ്ങുന്നത് കൊവിഡിൽ
ഐ.എസ്.ആർ.ഒയെ നയിച്ച പ്രതിഭ
തിരുവനന്തപുരം: കൊവിഡ് കാലത്ത് ഐ.എസ്.ആർ.ഒയെ നയിച്ച ചെയർമാനാണ് ഇന്നലെ പടിയിറങ്ങിയ ഡോ. കെ. ശിവൻ. ഡോ. എ.എസ്. കിരൺകുമാറിൽ നിന്ന് 2018ൽ ചെയർമാൻ പദവി ഏറ്റെടുത്ത ശിവന്റെ നേട്ടങ്ങൾ കൊവിഡ് തല്ലിക്കെടുത്തി. ചന്ദ്രനിൽ സാങ്കേതിക തികവോടെ റോവർ ഇറക്കാനുള്ള ദൗത്യം പൂർത്തിയാകാതിരുന്നത് തിരിച്ചടിയായി. പി.എസ്.എൽ.വി, ജി.എസ്.എൽ.വി തുടങ്ങി രണ്ട് റോക്കറ്റുകളുടെ ദൗത്യങ്ങളും പരാജയപ്പെട്ടു. രണ്ടുവർഷം കൊവിഡ് കൊണ്ടുപോയി. എങ്കിലും എസ്.എസ്.എൽ.വി എന്ന ചെറു വിക്ഷേപണ വാഹനം, ആദിത്യ എൽ1 എന്ന സൂര്യപര്യവേക്ഷണ ദൗത്യം, കോസ്മിക് കിരണങ്ങളെ പഠിക്കാനുള്ള എക്സ്പോ സാറ്റ് ദൗത്യം, ശുക്രയാൻ, ഭൗമ നിരീക്ഷണ ഉപഗ്രങ്ങൾ, വാർത്താവിനിമയ ഉപഗ്രഹ വിക്ഷേപണങ്ങൾ തുടങ്ങിയ ദൗത്യങ്ങൾ സോമനാഥിന് കൈമാറിയാണ് ശിവൻ പടിയിറങ്ങുന്നത്. കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഇതെല്ലാം അദ്ദേഹത്തിന്റെ നേട്ടമാകുമായിരുന്നു. 2017ലാണ് വിരമിച്ചതെങ്കിലും കാലാവധി പലതവണ നീട്ടിക്കിട്ടിയ അദ്ദേഹം അഞ്ച് വർഷം തുടർന്നു. ഗഗൻയാൻ എന്ന ഇന്ത്യയുടെ സ്വന്തം മനുഷ്യദൗത്യം പ്രഖ്യാപിക്കുന്നത് ശിവൻ ചെയർമാനായിരിക്കെ, 2018ലെ സ്വാതന്ത്ര്യ ദിനത്തിലാണ്. 2021ൽ കാലാവധി നീട്ടി നൽകിയെങ്കിലും കൊവിഡും ലോക്ക് ഡൗണും വീണ്ടും വില്ലനായതിനാൽ ആഗ്രഹിച്ച ദൗത്യങ്ങൾ പലതും പൂർത്തിയാക്കാതെയാണ് ശിവന്റെ പടിയിറക്കം.
തമിഴ്നാട് നാഗർകോവിലിനടുത്ത് സരക്കൽവിലൈ ഗ്രാമത്തിൽ ജനിച്ച ശിവൻ1982ൽ ഐ.എസ്.ആർ.ഒയിലെത്തി. നാൽപ്പത് വർഷത്തെ സേവനത്തിനിടെ പല നിർണായക പദവികളും വഹിച്ചു. ശേഷിയേറിയ ജി.എസ്.എൽ.വി രൂപകല്പനയിലും യാഥാത്ഥ്യമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. ഇന്ത്യൻ ക്രയോജനിക് എഞ്ചിൻ യാഥാർത്ഥ്യമാക്കിയതിലും ശിവന്റെ പങ്കുണ്ട്. സ്ക്രാം ജെറ്റ് എൻജിൻ പരീക്ഷണം, ആവർത്തിച്ച് ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായ റീ യൂസബിൾലോഞ്ച് വെഹിക്കിൾ ടെക്നോളജി ഡെമോൺസ്ട്രേഷൻ പദ്ധതി എന്നിവയിലും ശിവന്റെ കൈയൊപ്പുണ്ട്. ലിഥിയം അയോൺ സെല്ലുകളും ഇലക്ട്രോണിക് പ്രൊപ്പൽഷൻ സിസ്റ്റവും വികസിപ്പിക്കാൻ മുൻകൈയെടുത്തു. പി.എസ്.എൽ.വി വച്ചുള്ള മംഗൾയാൻ വിക്ഷേപണത്തിലും ശിവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. എയറോനോട്ടിക്സ് എന്റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ,എം.എസ്.എസ്.ജി. ഗ്രൂപ്പ് ഡയറക്ടർ,ജി.എസ്.എൽ.വി. പ്രൊജക്ട് ഡയറക്ടർ, എൽ.പി.എസ്.സി ഡയറക്ടർ, വി.എസ്.എസ്.സി ഡയറക്ടർ എന്നീ നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഇതിനിടിൽ ഐ.ഐ.ടി ബോംബെയിൽ നിന്ന് പിഎച്ച്.ഡിയും പൂർത്തിയാക്കി. ഭാവി പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്ത് വീടുണ്ട്. കുടുംബം ഏറെക്കാലമായി ഇവിടെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |