കോട്ടയം : ഇന്നലെ രാവിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം 9.30ന് പിൻവാതിലിലൂടെ കോടതിമുറിയിൽ ഇടംപിടിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മനസിന്റെ പിരുമുറുക്കം മുഖത്ത് വ്യക്തമായിരുന്നു. വിളറി വെളുത്ത മുഖം താഴ്ത്തിയും പ്രാർത്ഥിച്ചും സമയം നീക്കി.
കനത്ത സുരക്ഷാവലയത്തിയിലായിരുന്നു കോടതി പരിസരം. പുറത്തുനിന്ന് ഒരാളെയും കടത്തിവിട്ടില്ല. കോടതിമുറിയിൽ സഹോദരങ്ങളായ ഫിലിപ്പിനും ചാക്കോയ്ക്കും നടുവിൽ ഇരിക്കുമ്പോഴും ആരോടും ഉരിയാടാതെ ഇടയ്ക്കിടക്ക് കണ്ണടച്ചുള്ള പ്രാർത്ഥന മാത്രം. 11ന് ജഡ്ജി കേസ് വിളിക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം മുഖഭാവങ്ങളിൽ വ്യക്തം. കുറ്റക്കാരനല്ലെന്ന ഒറ്റവാക്കിലുള്ള വിധി കേട്ടതോടെ ചിരിച്ചുകൊണ്ട് ഇരുകൈയും ചുരുട്ടി മുകളിലേക്ക് ഉയർത്തി ജേതാവിനെപ്പോലെ പുറത്തേക്ക്.
ദൈവത്തിന് സ്തുതിയെന്ന് ഉറക്കെ പറഞ്ഞാണ് അനുയായികൾ ഫ്രാങ്കോയെ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകൻ സി.എസ്. അജയനെ കെട്ടിപ്പിടിച്ചും അണികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞും ഫ്രാങ്കോ സന്തോഷം പ്രകടിപ്പിച്ചു. അനുയായികൾ കളക്ടറേറ്റ് പരിസരത്ത് ലഡു വിതരണവും നടത്തി. തുടർന്ന് കാറിൽ കയറി നേരേ പോയത് തൊട്ടടുത്തുള്ള ലൂർദ്ദ് ഫൊറോനാ പള്ളിയിൽ. പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ പാട്ടുകുർബാന. കുടുംബാംഗങ്ങളും അനുയായികളും കുർബാനയർപ്പിച്ചു. പിന്നീട് തൃശൂർ മറ്റത്തുള്ള മാതാപിതാക്കളുടെ കല്ലറയിൽ പ്രാർത്ഥനയ്ക്കായി പോയി.
നീതിദേവത കൊല ചെയ്യപ്പെട്ടു:
സിസ്റ്റർ ലൂസി കളപ്പുര
കൽപ്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയതിലൂടെ കോടതിയിൽ നീതിദേവത കൊല ചെയ്യപ്പെട്ടതായി സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
മന:സാക്ഷിയുളള ആരെയും വേദനിപ്പിക്കുന്നതാണ് ഇൗ വിധി. ഇരകളാക്കപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ അസ്തമയമാണ് കോടതി വിധിയിലൂടെ കണ്ടത്. ആരും പ്രതീക്ഷിച്ചിരിക്കില്ല ഇങ്ങനെയൊരു വിധി. എന്തിനേറെ, ബിഷപ്പ് ഫ്രാങ്കോ പോലും.
വിധിയോട് മാനസികമായി പൊരുത്തപ്പെടാനാവില്ല. സ്തീസമൂഹത്തിന് എതിരാണിത്. അവരുടെ മുഖത്തേറ്റ അടിയാണ്. ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടതിനു തെളിവ് സഹിതം മൊഴികൾ നൽകിയതാണ്. രാജ്യം ഞെട്ടലോടെയാവും ഇൗ വിധി കേട്ടിട്ടുണ്ടാവുക.
സ്ത്രീകളും കുട്ടികളും ഇനി ഇവിടെ എങ്ങനെ അന്തസോടെ ജീവിക്കും?. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഇനിയും ഇവിടെ തഴച്ചു വളരാം എന്നാണ് ഇൗ വിധി ഒാരോരുത്തരെയും പഠിപ്പിക്കുന്നത്. സ്ത്രീസമൂഹത്തിന് ഭീഷണിയുടെ സന്ദേശമാണ് വിധി നൽകുന്നത്.
മരണം വരെ പോരാടും:
സിസ്റ്റർ അനുപമ
കോട്ടയം : കേസ് അട്ടിമറിക്കപ്പെട്ടെന്നും ഫ്രാങ്കോയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി യെന്നും മരണം വരെ പോരാട്ടം തുടരുമെന്നും കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ പറഞ്ഞു. ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരും.
പൊലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡിഷ്യറിയിൽ നിന്ന് ലഭിച്ചില്ല. മൊഴികളെല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു. പിന്നീട് എന്തുസംഭവിച്ചെന്ന് അറിയില്ല. കേസിന്റെ വാദം നടക്കുമ്പോൾ അട്ടിമറിയൊന്നും നടന്നതായി തോന്നിയിട്ടില്ല. അതിനുശേഷം അട്ടിമറി നടന്നു. പണ്ടും ഇനിയങ്ങോട്ടും ഞങ്ങൾ സുരക്ഷിതരല്ല. പുറത്ത് പൊലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. എന്നാൽ മഠത്തിനുള്ളിൽ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാകും ഇനി നടക്കുക. ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ട്. തുടർന്നും എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വിധി ആശങ്കാജനകം: പി. സതീദേവി
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആശങ്കാജനകമാണെന്ന് സംസ്ഥാന വനിത കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. പീഡന കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പു വരുത്താൻ കഴിയണം. കന്യാസ്ത്രീയുടെ കേസിൽ പൊലീസ് ജാഗ്രതയോടെ ഇടപ്പെട്ടിരുന്നു. പരാതിപ്പെടുന്നവർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറുപ്പു വരുത്തേണ്ടതുണ്ട്. വിധി പഠിച്ച ശേഷമേ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് പറയാനാകൂ.
വിധി കേട്ട് ഞെട്ടിപ്പോയെന്ന്
ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധ കേട്ട് താൻ ഞെട്ടിപ്പോയെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. ഇരയ്ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നു. ദേശീയ വനിതാ കമ്മിഷൻ അവരോടൊപ്പമാണന്നും രേഖ ശർമ്മ പറഞ്ഞു.
പ്രോസിക്യൂഷൻ വാദങ്ങൾ
ബിഷപ്പിന്റെ അധികാരം ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫ്രാങ്കോ കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീയെ പതിമൂന്ന് തവണ ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി
മാനഭംഗപ്പെടുത്തിയെന്ന് കന്യാസ്ത്രീ പറയുന്ന 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മഠത്തിൽ ഫ്രാങ്കോ താമസിച്ചിരുന്നെന്ന് സന്ദർശക ഡയറിയിലെ രേഖകളും രജിസ്റ്റർ കൈകാര്യം ചെയ്ത കന്യാസ്ത്രീയുടെ സാക്ഷിമൊഴിയും
അതിഥി മന്ദിരത്തിലേക്ക് ഓരോ കാരണങ്ങൾ പറഞ്ഞ് കന്യാസ്ത്രീയെ വിളിച്ചുവരുത്തി. ആദ്യം ളോഹ തേക്കാനാണ് വിളിച്ചത്. പിന്നീട് അടുക്കള നിർമ്മാണത്തിന്റെ കണക്ക് ചോദിച്ചും. ഈ സമയം പീഡിപ്പിച്ചു
സഭയുടെ ചട്ടക്കൂടുകളിൽ ഒതുങ്ങി നിന്ന് മാനക്കേട് ഒഴിവാക്കി പ്രശ്ന പരിഹാരമുണ്ടാകുന്നതിന് സഭാ അധികൃതർക്ക് കന്യാസ്ത്രീ പരാതി നൽകി. എന്നാൽ ബിഷപ്പെന്ന അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി
അച്ചടക്ക നടപടിയാണ് കന്യാസ്ത്രീയുടെ പരാതിക്ക് പിന്നിലെന്ന വാദം ഖണ്ഡിക്കാൻ അതിന് മുൻപ് സഭാധികൃതർക്കും മിഷനറീസ് ഒഫ് ജീസസിനും കന്യാസ്ത്രീ അയച്ച പരാതികൾ പ്രോസിക്യൂഷൻ സമർപ്പിച്ചു
അപ്പീൽ നൽകുമെന്ന് സേവ് അവർ സിസ്റ്റേഴ്സ്
കൊച്ചി: വിധി അവിശ്വസനീയമെന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വഴിതെളിച്ച വഞ്ചിസ്ക്വയർ സമരം സംഘടിപ്പിച്ച സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) ഭാരവാഹികൾ. വിധിപ്പകർപ്പ് ലഭിച്ചശേഷം അപ്പീൽ പോകും.
"കത്തോലിക്കാസഭയുടെ മുകളിൽ ഒന്നും പറക്കില്ലെന്ന് ഉറപ്പായി. എല്ലാവർക്കും ബോദ്ധ്യപ്പെട്ട സത്യം കോടതിതള്ളി. മഠത്തിൽ കഴിയുന്ന കന്യാസ്ത്രീകൾ കടുംകൈ കാണിക്കുമോയെന്നാണ് ഭയം". എസ്.ഒ.എസ് കൺവീനർ ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു.
2018 സെപ്തംബർ എട്ടിനായിരുന്നു വഞ്ചിസ്ക്വയർ സത്യഗ്രഹത്തിന്റെ തുടക്കം. അഞ്ച് കന്യാസ്ത്രീകൾ പങ്കെടുത്തിന് പിന്നാലെ വയനാട്ടിൽനിന്ന് സിസ്റ്റർ ലൂസി കളപ്പുരയും സമരപ്പന്തലിലെത്തി. ഇതിന്റെ പേരിൽ സന്യസ്തസഭയിൽനിന്ന് ലൂസിയെ പിന്നീട് പുറത്താക്കി. സെപ്തംബർ 21ന് ഫ്രാങ്കോ അറസ്റ്റിലായശേഷമാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിനുശേഷം ഈ കന്യാസ്ത്രീകൾ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. മറ്റു കന്യാസ്ത്രീകൾ അകലം പാലിക്കുന്നു. പള്ളിയിൽ പോകാൻ കഴിയുന്നില്ല. തൃപ്പൂണിത്തുറയിൽ ഫാ. ഡൊമിനിക് പത്യാലയുടെ കരുണാലയത്തിൽ പ്രാർത്ഥനയ്ക്കു മാത്രമാണ് ഇവർ മഠത്തിന് പുറത്തിറങ്ങുന്നത്.
വിധി അംഗീകരിക്കാൻ
കഴിയില്ല: എസ്.പി ഹരിശങ്കർ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് ഇന്ത്യൻ നിയമചരിത്രത്തിലെ അത്ഭുതകരമായ വിധിയാണെന്നും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്.പി എസ്.ഹരിശങ്കർ പറഞ്ഞു. സർക്കാർ അപ്പീൽ നൽകും. പീഡനക്കേസിൽ ഇരയുടെ മാനസികാവസ്ഥയും മൊഴിയും ഉൾക്കൊണ്ടാണ് മേൽക്കോടതികളുടെ വിധികളുണ്ടായിട്ടുള്ളത്. ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന നിർദേശം സുപ്രീംകോടതിയും നൽകിയിട്ടുണ്ട്. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിത്.
പ്രതി മേലധികാരിയായതിനാൽ പരാതി വൈകിയത് സ്വാഭാവികം മാത്രമാണ്. സാക്ഷികളും മെഡിക്കൽ തെളിവുകളും അനുകൂലമായിട്ടും വിധി തിരിച്ചടിയായത് പരിശോധിക്കും. ഒരു കന്യാസ്ത്രീ അവർക്കു കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകയറി ഇവിടെ വരെ പോരാടിയ കേസാണിത്. സംരക്ഷിക്കേണ്ടവർ തന്നെ പീഡകരാകുന്ന ഒരുപാട് ഇടങ്ങളുണ്ട്. അവിടെയെല്ലാം നിശബ്ദരായ ഒരുപാട് ഇരകളുമുണ്ട്. ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അവരൊക്കെ പീഡനം പുറത്തുപറയാൻ മടിക്കുന്നത്. അങ്ങനെയുള്ളവർക്ക് ഈ വിധി എന്തു സന്ദേശമാണു കൊടുക്കുന്നത് ? അവർ ആജീവനാന്തം നിശബ്ദരായിക്കഴിയണമെന്നാണ് കോടതി പറയുന്നതെങ്കിൽ അതു സമൂഹത്തിനു നൽകുന്നതു തെറ്റായ സന്ദേശമാണ്.
പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളാരും ഒരു വസ്തുതയും വിശ്വസനീയമായി പറയാൻ കഴിയുന്നവരായിരുന്നില്ല. പ്രോസിക്യൂഷൻ സാക്ഷികൾ വളരെ കൃത്യമായി മൊഴി നൽകുകയും ചെയ്തു. സാക്ഷികളായ കന്യാസ്ത്രീകൾക്കു സുരക്ഷ നൽകുമെന്നും ഹരിശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |