ന്യൂഡൽഹി: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടതിന് പിന്നിൽ പൈലറ്റിന്റെ പിഴവെന്ന് കോർട്ട് ഒഫ് ഇൻക്വയറി റിപ്പോർട്ട്. രാജ്യത്തെ മുൻനിര പൈലറ്റായ എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
താഴ്‌വരയിൽ അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതുമൂലം രൂപപ്പെട്ട മേഘങ്ങളിലേയ്ക്ക് കോപ്ടർ പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ഇത് വഴിതെറ്റുന്നതിന് ഇടയാക്കിയെന്നും ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക് പിറ്റ് വോയിസ് റെക്കോർഡറും പരിശോധിച്ചതിൽ വ്യക്തമായെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പിഴവ് കൺട്രോൾഡ‌് ഫ്ളൈറ്റ് ഇൻടു ടെറൈൻ (സി എഫ് ഐ ടി) എന്ന അവസ്ഥയിലേയ്ക്ക് നയിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പൈലറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കെ, വായുസഞ്ചാരയോഗ്യമായ ഒരു വിമാനം ഭൂപ്രദേശത്തിലേക്കോ വെള്ളത്തിലേക്കോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിലേയ്ക്കോ പതിക്കുന്നതിനെയാണ് സി എഫ് ഐ ടി എന്നത് കൊണ്ട് വ്യക്തമാക്കുന്നത്. നിയന്ത്രണം നഷ്ടമായെന്ന് സൂചന നൽകുന്നതിന് മുൻപ് തന്നെ വിമാനം ഇത്തരം അപകടങ്ങളിൽപ്പെടുന്നതിനെയാണ് സി എഫ് ഐ ടി എന്നതിനെ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ വ്യാഖാനിക്കുന്നത്. വിമാനം നിയന്ത്രണത്തിലായിരിക്കെ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളിൽ മനപ്പൂർവമല്ലാതെ കൂട്ടിയിടിക്കുന്നതിനെയാണ് സി എഫ് ഐ ടി എന്നതിന്റെ വ്യാഖ്യാനമായി യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. പൈലറ്റിനുണ്ടായ സ്ഥലവിഭ്രാന്തിയാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെയുള്ളവർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ബിപിൻ റാവത്ത് ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |