കോട്ടയം: കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ലെന്ന കോടതി നിരീക്ഷണത്തിനെതിരെ അപ്പീലിൽ വ്യക്തമായ വാദങ്ങൾ ഉയർത്താനാണ് പ്രോസിക്യൂഷന്റെ തീരുമാനം. ബലാത്സംഗ കേസിൽ ശിക്ഷിക്കാൻ ഇരയുടെ മൊഴി മാത്രം മതിയെന്ന പൊതു തത്വം കോടതി അംഗീകരിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്:
1) ഇരയുടെ മൊഴികൾ ചെറിയ വ്യതിയാനങ്ങളുടെ പേരിലാണ് കോടതി തള്ളിയത്. എന്നാൽ ഇത്തരം വ്യതിയാനങ്ങൾ മൊഴിയുടെ വിശ്വാസ്യതയാണ് ഉറപ്പാക്കുന്നത്. തത്ത പറയുന്നതുപോലെ മൊഴി ആവർത്തിക്കപ്പെടുന്നതാണ് പരിശോധിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
2) കന്യാസ്ത്രീമാരുടെ സാമൂഹ്യ പശ്ചാത്തലവും പരിമിതികളും കോടതി പരിശോധിച്ചില്ല. കർദ്ദിനാളിന് നൽകിയ പരാതിയിലും പീഡനത്തെപ്പറ്റി പറയുന്നുണ്ട്. ബാക്കി കാര്യങ്ങൾ നേരിട്ട് പറയാമെന്ന് കന്യാസ്ത്രീ അറിയിച്ചതും പരിമിതി മൂലമാണ്.
3) ബന്ധുവായ സ്ത്രീ നൽകിയ പരാതി തെറ്റാണെന്ന് അവർ തന്നെ കോടതിയിലും പൊലീസിലും മൊഴി നൽകിയെങ്കിലും വിശ്വാസത്തിലെടുത്തില്ല. അവരുടെ കത്തിലെ കാര്യങ്ങൾ മാത്രം ശരിയാണെന്ന് കണ്ടെത്തി കന്യാസ്ത്രീയെ അവിശ്വസിച്ചു.
4) ഇരയുടെ സാമൂഹ്യ പശ്ചാത്തലവും അവർ നേരിട്ട അനുഭവങ്ങളും കോടതി കണക്കിലെടുത്തില്ല. ലൈംഗിക പീഡനമെന്നും ബലാത്സംഗമെന്നും മാറിമാറി പറഞ്ഞത് ഇരയുടെ മൊഴിയിലെ പോരായ്മയായി കണക്കാക്കിയത് ശരിയായില്ല.
5) ബിഷപ്പുമൊത്ത് ഒരുമിച്ച് ചടങ്ങിൽ പങ്കെടുത്തതും കാറിൽ സഞ്ചരിച്ചതും ഇരയുടെ ദുർവിധി ആയാണ് കാണേണ്ടത്.
6) ബിഷപ്പാണ് അധികാരിയെന്ന വാദം കോടതി അംഗീകരിച്ചു. എന്നാൽ വിശ്വാസത്തിന് അധിഷ്ഠിതമായി നിലകൊള്ളുന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കാര്യം കോടതി അംഗീകരിച്ചില്ല.
7) സംഭവ ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ രാത്രി ബിഷപ്പ് തങ്ങിയെന്ന കാര്യം കോടതി അംഗീകരിച്ചു. എന്നാൽ അതിന് ശേഷം ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ മൊഴി തള്ളി.
8) ഇരയുടെ മൊബൈൽ ഫോൺ കോടതിയിൽ നിന്ന് മനപ്പൂർവം മറച്ചുവച്ചത് അല്ല. അത് ആക്രിക്കാരന് വിറ്റതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. ഇതിന്റെ പേരിൽ ഇരയെ സംശയിക്കാൻ ആവില്ല.
9) പരാതി നൽകാൻ വൈകിയതിനുള്ള ശരിയായ കാരണങ്ങളും ഇര അനുഭവിച്ച മാനസിക പീഡനങ്ങളും വ്യക്തമാക്കിയിട്ടും കണക്കിലെടുത്തില്ല. ഇര ഉൾപ്പെടുന്ന സഭയുടെ ഉയർന്ന അധികാരിയാണ് പ്രതിയെന്ന് കോടതി അംഗീകരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇരയ്ക്ക് പ്രതിയെ ചെറുക്കാൻ കഴിയാത്തതും പരാതി നൽകാൻ വൈകുന്നതും സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്തില്ല.
ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്
21 പോയിന്റുകൾ നിരത്തി
സ്വന്തംലേഖകൻ
കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി, കന്യാസ്ത്രീയുടെ മൊഴി പാടെ തള്ളിക്കളഞ്ഞു. 21 പോയിന്റുകൾ നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ കോടതി ചൂണ്ടിക്കാട്ടുന്നത്. വിധിയിൽ അന്വേഷണ സംഘത്തിനും വിമർശനമുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തിയ സമരത്തെയും വിധിയിൽ വിമർശിക്കുന്നു.
ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ല. കേസ് തെളിയിക്കാൻ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായതായും 289 പേജുള്ള വിധിയിൽ വ്യക്തമാക്കുന്നു.
ആദ്യമൊഴിയിൽ ലൈംഗിക പീഡനമില്ല
കുറവിലങ്ങാട് പൊലീസിന് നൽകിയ ആദ്യമൊഴിയിൽ 13 തവണ ലൈംഗിക പീഡനം നടന്നെന്ന് വ്യക്തമാക്കിയില്ല. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഭാ നേതൃത്വത്തിന് നൽകിയ ആദ്യ പരാതിയിലും പീഡനം ആരോപിച്ചില്ല.
ഡിജിറ്റൽ തെളിവ് നൽകിയില്ല
കന്യാസ്ത്രീയുടെ മൊബൈലും ലാപ്ടോപ്പും ഹാജരാക്കിയില്ല. ബിഷപ്പിന്റെ ശല്യം മൂലം ഫോണും സിം കാർഡും ആക്രിക്കാർക്ക് വിറ്റെന്ന മൊഴിയും വിശ്വാസയോഗ്യമല്ല. ഫോൺ സന്ദേശങ്ങൾ ലാപ്പിലേക്ക് മാറ്റിയെന്ന് പറഞ്ഞെങ്കിലും ലാപ് ടോപ്പ് കേടായെന്ന് പറഞ്ഞ് ഡിജിറ്റൽ തെളിവ് നഷ്ടമാക്കിയത് ചെറിയ കാര്യമല്ല.
കന്യാസ്ത്രീയുടെ ഇ-മെയിൽ
പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന തൊട്ടടുത്ത ദിവസങ്ങളിൽ കന്യാസ്ത്രീ ബിഷപ്പിന് ഇ മെയിൽ സന്ദേശങ്ങൾ അയച്ചു. അതല്ലൊം സൗഹൃദപരമാണ്.
നിർണായകം ബന്ധുവിന്റെ പരാതി
കന്യാസ്ത്രീക്കെതിരായ ബന്ധുവിന്റെ പരാതി കോടതി പരിഗണിച്ചു. പീഡനശേഷം പരാതി നൽകുന്നതിലുണ്ടായ കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്നും കോടതി വിലയിരുത്തി.
ഫ്രാങ്കോ കേസിൽ അപ്പീൽ
സാദ്ധ്യത തേടി പൊലീസ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ സെഷൻസ് കോടതി വെറുതേ വിട്ടതിനെതിരെ അപ്പീലിന് പൊലീസ് നീക്കമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ.ബാബുവിനോട് ഇന്നലെ നിയമോപദേശം തേടി. ഒരാഴ്ചയ്ക്കുള്ളിൽ ഡി.ജി.പി മുഖേന സർക്കാരിന് കത്ത് നൽകും. അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാവും സർക്കാർ തീരുമാനമെടുക്കുക.
'' അപ്പീലിനുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്. 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകും. ആറുമാസം വരെ അപ്പീൽ കാലയളവുണ്ട്. മഠത്തിന് ഇപ്പോൾ ആവശ്യമായ സുരക്ഷയുണ്ട്''- ഡി.ശില്പ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |