അഹമ്മദാബാദ്: രാജകീയ പ്രൗഢിയിലാണ് ഗുജറാത്തിലെ ധൊറാജി എന്ന പ്രദേശത്ത് പക്ഷികൾ ജീവിക്കുന്നത്. 140 അടി നീളവും 70 അടി വീതിയും 40 അടി ഉയരവുമുള്ള ഒരു അതിമനോഹര സൗധത്തിലാണ് പക്ഷികൾ വസിക്കുന്നത്. 75 കാരനായ ഭഗവാൻജി രൂപപ്പാര തന്റെ സമ്പാദ്യത്തിൽ നിന്നും 20 ലക്ഷം രൂപ മുടക്കിയാണ് പക്ഷികൾക്കായി ഈ ബംഗ്ലാവ് നിർമ്മിച്ചത്.
പക്ഷികൾക്ക് താമസിക്കാനാവുന്ന വിധത്തിൽ പൊട്ടാത്ത പ്രത്യേകതരം കുടങ്ങൾ രൂപകൽപ്പന ചെയ്ത് അവ ഉപയോഗിച്ച് നദീതീരത്താണ് ഈ വമ്പൻ പക്ഷി ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. വിപരീത കാലാവസ്ഥകളിൽ പക്ഷികൾക്ക് സംരക്ഷണമൊരുക്കുക എന്ന ഉദ്ദേശത്തിലാണ് ഭഗവാൻജി തന്റെ ഭൂമിയിൽ വീട് നിർമ്മിച്ചത്.
പ്രകൃതിസ്നേഹിയായ ഭഗവാൻജി എല്ലാ ജീവികളെയും ഒരുപോലെ കാണണമെന്ന ചിന്താഗതി വച്ചുപുലർത്തുന്നയാളാണ്. പക്ഷിക്കൂടുകൾ കാലാവസ്ഥ മോശമാകുമ്പോൾ തകരാറുണ്ട്. സുരക്ഷിതമായിരിക്കാൻ ഇടമില്ലാതെ പക്ഷികൾ അലയരുത് എന്ന ചിന്തയിൽ നിന്നുമാണ് പക്ഷി വീടൊരുക്കാം എന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കിയത്. പ്രത്യേക ആകൃതിയിൽ കുടങ്ങൾ പല നിരകളായും തട്ടുകളായും അടുക്കിയാണ് ബംഗ്ഗാവ് ഉണ്ടാക്കിയെടുത്തത്.
സ്നേഹത്തണലിൽ ആയിരം കിളികൾ
ആയിരക്കണക്കിന് പക്ഷികളാണ് ഭഗവാൻജി ഒരുക്കിയ ഈ സ്നേഹത്തണലിൽ സന്തോഷത്തോടെ ജീവിക്കുന്നത്. പക്ഷികൾക്ക് ഭക്ഷണവും വെള്ളവും നൽകുകയും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്യാൻ ഭഗവാൻജി സമയം കണ്ടെത്തുന്നുണ്ട്. പക്ഷികളെ ജനങ്ങൾ ശല്യം ചെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. പക്ഷിക്കൂടുകളിൽ മിന്നലേൽക്കാതിരിക്കാൻ പ്രത്യേക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഒരുവർഷം സമയമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. പക്ഷി വീടിനെക്കുറിച്ച് കേട്ടറിഞ്ഞ് അതു കാണുന്നതിന് മാത്രമായി ധാരാളം ആളുകൾ ഇവിടേക്കെത്തുന്നുണ്ട്.
പക്ഷികൾക്ക് സുരക്ഷിത താവളം ഒരുക്കാൻ ഇത്തരം സംവിധാനങ്ങൾ ഓരോ ഗ്രാമങ്ങളിലും വേണം. ഞാൻ സമ്പാദിച്ച പണം ഇത്തരത്തിൽ മറ്റു ജീവജാലങ്ങൾക്കുകൂടി ഉപകാരപ്രദമായ രീതിയിൽ ചെലവഴിക്കുന്നതാണ് ജീവിതത്തിലെ സന്തോഷം
- ഭഗവാൻജി രൂപപ്പാര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |