മുംബയ്: അയൽക്കാരനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നൽകാൻ മുംബയ് സിറ്റി സിവിൽ കോടതി വിസമ്മതിച്ചു. മുംബയ്ക്ക് സമീപം പൻവേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതൻ കക്കാട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സൽമാൻ സിവിൽ കേസ് നൽകിയിരുന്നു. കക്കാട് മറുപടി നൽകണമെന്ന് ജഡ്ജി അനിൽ എച്ച്. ലദ്ദാദ് ഉത്തരവിട്ടു. വാദം കേൾക്കൽ 21ലേക്ക് മാറ്റി.
കക്കാടിനെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സൽമാന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം മാത്രമാണ് തങ്ങൾക്ക് കേസിന്റെ നോട്ടിസ് ലഭിച്ചതെന്നും മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും കക്കാഡിന്റെ അഭിഭാഷകൻ ആഭാ സിംഗ് പറഞ്ഞു . കേസ് ഫയൽ ചെയ്യാൻ സൽമാൻ ഒരു മാസത്തോളം കാത്തിരുന്നെങ്കിൽ മറുപടി നൽകാൻ കക്കാടിനും സമയം വേണമെന്നും ആഭാ വാദിച്ചു. തുടർന്നാണ് വാദം കേൾക്കൽ നീട്ടിയത്. മുംബയിലെ ബാന്ദ്രയിൽ താമസിക്കുന്ന സൽമാൻ റായ്ഗഡ് ജില്ലയിലെ പൻവേലിലിലുള്ള ഫാം ഹൗസിലാണ് അവധിക്കാലം ചെലവഴിക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |