ലണ്ടൻ : മെഡിറ്ററേനിയൻ സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീവജാലങ്ങൾക്ക് ഭീഷണിയാകും വിധം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ജൈവ വൈവിദ്ധ്യങ്ങൾ കണ്ടു വരുന്ന മെഡിറ്ററേനിയൻ സമുദ്രപ്രദേശത്ത് ഏകദേശം രണ്ടര ലക്ഷത്തോളം ടൺ വരുന്ന പ്ലാസ്റ്റിക്ക് മാലിന്യമാണ് പ്രതിവർഷം പുറന്തള്ളപ്പെടുന്നതെന്നാണ് വിവരം. 500 ഓളം ഷിപ്പിങ് കണ്ടെയ്നറുകൾക്ക് തുല്യമാണിത്.
മാലിന്യത്തിന്റെ ഭൂരിഭാഗവും ഈജിപ്റ്റ്, ഇറ്റലി, ടർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. സംരക്ഷിത സമുദ്ര പ്രദേശങ്ങളിൽ പ്ലാസ്റ്റിക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.ഹാനിസ് അഭിപ്രായപ്പെട്ടു. കടൽത്തീരത്തെ ജലത്തിൽ മാക്രോപ്ലാസ്റ്റിക്കുകളുടെ ശരാശരി സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് അഞ്ച് കിലോഗ്രാമിൽ കൂടുതലാണെങ്കിൽ സമുദ്രത്തിൽ ഇത് 1.5 കിലോഗ്രാമിൽ കൂടുതലാണ്. സമുദ്രങ്ങളിൽ കണ്ടെത്തുന്ന അഞ്ച് മില്ലീമീറ്ററിൽ കൂടുതൽ നീളമുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ ആഹാരമെന്ന് കരുതി സമുദ്രജീവികൾ ഭക്ഷിക്കുന്നതിലൂടെ അവ ചത്തൊടുങ്ങുന്നു. പ്ലാസ്റ്റിക്ക് മാലിന്യം ആഗോള തലത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ, സംരക്ഷിത പ്രദേശങ്ങളിലേക്കെത്തുന്ന മാലിന്യങ്ങളുടെ വരവ് തടയുന്നതിലൂടെ മാത്രമേ സമുദ്രജല മലിനീകരണം കുറയ്ക്കാൻ കഴിയുകയുള്ളൂവെന്നാണ് വിദഗ്ദാഭിപ്രായം.
അതേ സമയം പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റു മതിയിൽ ഏറ്റവും മുന്നിലുള്ളത് ബ്രിട്ടനും ജർമ്മനിയുമാണ്. ഇത്തരത്തിലുള്ള മാലിന്യങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ടർക്കിയിൽ ഈ മാലിന്യങ്ങൾ കത്തിച്ചു കളയുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
യൂറോപ്യൻ യൂണിയനിൽ അംഗത്വമുള്ള രാജ്യങ്ങളുടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കയറ്റുമതിയിൽ ഇരുപത് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |