കെ - റെയിലിന്റെ ഡി.പി.ആർ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിരവധി ആശങ്കകൾ ഉണ്ടായിട്ടുണ്ട്. ഇത് ദൂരീകരിക്കേണ്ട ചുമതല സർക്കാരിനുണ്ട്. ഇല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകൾ പ്രചരിക്കാനും അത് ജനങ്ങൾക്കിടയിൽ പദ്ധതിക്കെതിരായ വികാരം വ്യാപിക്കാനും ഇടയാക്കും. ഈ പശ്ചാത്തലത്തിൽ കെ - റെയിൽ പദ്ധതിയുടെ ഡി.പി.ആർ അതേപടി തുടരില്ലെന്നും ചർച്ച നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞത് തികച്ചും സ്വാഗതാർഹമാണ്. ''നിലവിലെ ഡി.പി.ആർ മുറുകെ പിടിക്കില്ല. പ്രായോഗിക മാറ്റങ്ങൾ വരുത്താൻ ഒരുക്കമാണ്. സർവേ നടത്തി കല്ലിടുന്നത് ഡി.പി.ആർ മാറ്റാൻ തടസമാവില്ല. ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാരിന് തടസമില്ല എന്നാണ് മന്ത്രി വെളുപ്പെടുത്തിയത്.
ഡി.പി.ആർ പുറത്തുവന്നപ്പോൾ കെ - റെയിൽ കടന്നുപോകുന്നതിന് ഇരുവശവുമുള്ള 30 മീറ്ററിൽ നിർമ്മാണ നിരോധനം വരുമെന്നതാണ് ഏറ്റവും ആശങ്കയ്ക്ക് ഇടയാക്കിയത്. നഷ്ടപരിഹാരം ലഭിക്കുകയുമില്ല. ഭൂമി വെറുതെ ഇടേണ്ടി വരുമെന്ന ഭീതി ജനങ്ങളിൽ ഉണ്ടായി. എന്നാൽ നിർമ്മാണ നിരോധനം അഞ്ച് മീറ്ററിലും ചിലയിടത്ത് പത്ത് മീറ്ററിലും ഒതുക്കുന്ന രീതിയിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഭേദഗതി കാലതാമസം കൂടാതെ കൊണ്ടുവരികയും ഇതുസംബന്ധിച്ച് ഉയർന്നിട്ടുള്ള സംശയങ്ങൾ എത്രയും പെട്ടെന്ന് ദൂരീകരിക്കുകയും വേണം. ഇക്കാര്യങ്ങൾ വിശദമാക്കുന്ന പരസ്യങ്ങൾ നല്‌കുന്നതിനോടൊപ്പം വിവിധ സ്ഥലങ്ങളിൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ബോർഡുകൾ സ്ഥാപിക്കാനും നടപടി ഉണ്ടാകണം.
കെ - റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും മുറിച്ചുകടക്കാൻ പറ്റാതെ വരുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഓരോ അഞ്ഞൂറ് മീറ്ററും ഇടവിട്ട് മേൽപ്പാലത്തിലൂടെയോ അടിപ്പാതയിലൂടെയോ ഇത് മുറിച്ചുകടക്കാനാവും എന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒഴുക്ക് തടയാതിരിക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിക്കണം. പാറയും മണ്ണും അന്യസംസ്ഥാനങ്ങളിൽ ലഭ്യമാണ്. വിലയും താരതമ്യേന കുറവാണ്. അവിടെനിന്നും അത് എത്തിക്കുന്നതാവും ഉചിതം. കെ - റെയിൽ ഭാവിയിൽ ലാഭമാകുമോ നഷ്ടമാകുമോ എന്ന ചർച്ചയ്ക്കല്ല പ്രാധാന്യം നല്‌കേണ്ടത്. ടെക്നോളജി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടെടുത്ത് നടന്ന മാറ്റങ്ങൾ സംഭവിക്കാൻ ഇപ്പോൾ മുപ്പതുവർഷം പോലും വേണ്ടിവരില്ല. അതിനാൽ വർത്തമാനകാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനാവണം മുൻഗണന നല്‌കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |