ന്യൂഡൽഹി: ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു.ഡൽഹിയിലെ വസതിയിൽ ഞായറാഴ്ച രാത്രി പേരക്കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് കാരണം. ഫെബ്രുവരി നാലിന് 84 വയസ് തികയാനിരിക്കെയാണ് അന്ത്യം. കുറച്ചുദിവസം മുൻപ് വൃക്ക രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു.
ബ്രിജ്‌മോഹൻ മിശ്ര എന്നാണ് മുഴുവൻ പേര്. പദ്മവിഭൂഷൺ, പദ്മഭൂഷൺ, കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, കാളിദാസ് സമ്മാൻ, നൃത്ത രൂപകല്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1986ലാണ് രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചത്. കഥക് പാരമ്പര്യമുള്ള ലക്നൗവിലെ മഹാരാജാ ബ്രാഹ്മണ കുടുംബത്തിൽ 1938 ലാണ് ജനനം. പിതാവ് ആചൻ മഹാരാജ്, അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരിൽ നിന്നാണ് കഥക്കിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.അമ്മ ജി മഹാരാജാണ് മാതാവ്. ഏഴാം വയസിൽ അരങ്ങേറ്റം കുറിച്ചു. 13ാം വയസിൽ കഥക് അദ്ധ്യാപകനായി. ബനാറസ് ഹിന്ദു സർവകലാശാല, ഖൈരാഖണ്ഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ശാസ്ത്രീയ നൃത്തം, സംഗീതം എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടി. ഇന്ത്യയിലും വിദേശത്തും ധാരാളം നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്. മികച്ച ഗായകനും വാദ്യോപകരണ വിദഗ്ദ്ധനുമായിരുന്നു. ഡ്രം, തബല, നൽ ഡോലക് വാദ്യോപകരണങ്ങൾ നന്നായി കൈകാര്യം ചെയ്തിരുന്നു. മികച്ച ഗസൽ, ഭജൻ ഗായകനും സംഗീത സംവിധായകനുമായിരുന്നു. 'ശസ്‌ത്രജ്ഞ് കെ ഖിലാരി' എന്ന സിനിമയ്ക്ക് സംഗീതം നൽകി.
വിഖ്യാത സംവിധായകൻ സത്യജിത് റേ സംവിധാനം ചെയ്ത ഷാത്രൻജ് കേ ഖിലാരി, ദേവ്‌ദാസ്, വിശ്വരൂപം, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങളിൽ നൃത്ത സംവിധാനം നിർവഹിച്ചു. ബാജിറാവുവിലെ നൃത്തസംവിധാനത്തിന് ഫിലിംഫെയർ പുരസ്കാരവും വിശ്വരൂപത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. അമ്മാവൻ ശംഭു മഹാരാജ് സ്ഥാപിച്ച ഡൽഹിയിലെ ഭാരതീയ കലാകേന്ദ്രത്തെ കഥക് കേന്ദ്രമെന്ന പേരിൽ വിപുലപ്പെടുത്തി. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ കീഴിലുള്ള കഥക് കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നു. 1998ൽ വിരമിച്ചതിനുശേഷം ഡൽഹിയിൽ കലാശ്രം എന്ന കഥക് സ്കൂൾ സ്ഥാപിച്ചു. കഥക് നർത്തകരായ മംമ്ത മഹാരാജ്, കവിത മഹാരാജ്, ജയ് കിഷൻ മഹാരാജ്, ദീപക് മഹാരാജ്, ചിത്രകാരി അനിത മഹാരാജ് എന്നിവരാണ് മക്കൾ.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |