ശബരിമല : അയ്യപ്പനെക്കുറിച്ച് ഒരു ഗാനം കൂടി എഴുതണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ആലപ്പിരംഗനാഥ് വിടപറഞ്ഞത്. താനെഴുതുന്ന പുതിയ ഗാനം തമിഴിലെ പ്രശസ്ത ഗായകൻ വീരമണിയെക്കൊണ്ട് പാടിക്കണം എന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത് ശബരിമലയിൽ ഹരിവരാസന പുരസ്കാരം സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തിലാണ്. വീരമണി രാജുവും വേദിയിലുണ്ടായിരുന്നു. കരഘോഷത്തോടെയാണ് സദസ്സ് അതുകേട്ടത്. മന്ത്രി കെ. രാധാകൃഷ്ണൻ, എം.എൽ.എമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സംഗീതസപര്യയെക്കുറിച്ച് വാചാലരായപ്പോൾ തൊഴുകൈകളോടെയാണ് കേട്ടിരുന്നത്.
അനാരോഗ്യം കാരണം ഇരുന്നുകൊണ്ടായിരുന്നു മറുപടി പ്രസംഗം. 20 മിനിട്ടോളം നീണ്ട പ്രസംഗത്തിലുടനീളം നിറഞ്ഞു നിന്നത് സംഗീതം. സംഗീതജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും ഉന്നത അംഗീകാരമാണ് ഹരിവരാസന പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസ്വാമിയെക്കുറിച്ച് തരംഗിണിക്കുവേണ്ടി അദ്ദേഹം രചനയും സംഗീതസംവിധാനവും നിർവഹിച്ച ഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ചത് കേട്ട ശേഷമാണ് മലയിറങ്ങിയത്.
പുരസ്കാരം ഏറ്റുവാങ്ങാനായി മകരവിളക്ക് ദിവസമായ 13ന് വൈകിട്ടാണ് അദ്ദേഹം ഇരുമുടിക്കെട്ടുമേന്തി ശബരിമലയിൽ എത്തിയത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ ഡോളിയിലായിരുന്നു മലകയറ്റവും ഇറക്കവും. പതിനെട്ടാംപടിക്ക് മുന്നിലെത്തിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ മറന്ന് അയ്യനെ മനസ്സിൽ ധ്യാനിച്ച് പടികൾ കയറി. ശ്രീകോവിലിന് മുന്നിൽ വണങ്ങി നിന്നപ്പോൾ ഭക്തിപാരവശ്യത്താൽ കൂപ്പുകൈകൾ വിറയാർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |