ജക്കാർത്ത : രാജ്യതലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റാനുള്ള ബിൽ പാസാക്കി ഇന്തൊനേഷ്യൻ പാർലമെന്റ്. ജക്കാർത്തയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി വരുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിർബന്ധിതരായതെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരുന്നു. കിഴക്കൻ കാലിമാന്റാൻ പ്രവിശ്യയിലാണ് പുതിയ തലസ്ഥാന പ്രദേശമെന്നാണ് വിവരം. നുസാന്തര എന്ന പേരാണ് സർക്കാർ തലസ്ഥാന നഗരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.നിലവിൽ സർക്കാരിന്റെ പ്രധാന ഓഫീസുകളെല്ലാം തലസ്ഥാന നഗരമായ ജക്കാർത്തയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ജക്കാർത്തയിലെ ജനസംഖ്യ 10 ദശലക്ഷത്തിലധികമാണ്. എന്നാൽ ജാവ ദ്വീപ് സമൂഹത്തിൽ ഉൾപ്പെടുന്ന ജക്കാർത്ത നഗരം
പ്രതിവർഷം 25 സെന്റിമീറ്റർ വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കാലാവസ്ഥാ പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്.
2050 ആകുമ്പോഴേക്കും ജക്കാർത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. ഇതോടെയാണ് തലസ്ഥാനം മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ കിഴക്കൻ കാലിമന്റാനിലേക്ക് പുനഃസ്ഥാപിച്ച് തുടങ്ങിയെന്നാണ് വിവരം. 2024 ആകുമ്പോഴേക്കും സ്ഥലം മാറ്റം പൂർണമായും പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |