തൃശൂർ: 2019 മുതൽ പുതുക്കിയ പെൻഷൻ അലവൻസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ശാരീരികാവശത കാരണം വേദികളിൽ കഥകളി അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറഞ്ഞു. സാംസ്‌കാരികമന്ത്രിയും ധനമന്ത്രിയും ഇതിൽ നടപടി സ്വീകരിക്കണമെന്ന ഗോപിയാശാന്റെ അഭ്യർത്ഥനയിൽ, നടപടി ഉടൻ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പെൻഷനാണ് തന്റെയും കുടുംബത്തിന്റെയും ഏക വരുമാനമാർഗം. പെൻഷൻ കൂട്ടിക്കിട്ടിയ ശേഷമുള്ള അലവൻസ് നേരായ വഴിയിൽ അനുവദിക്കണമെന്നാണ് തന്റെ അപേക്ഷയെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. 2019 മുതൽ പരിഷ്‌കരണം നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ ഫെബ്രുവരി 26നാണെന്നും കലാമണ്ഡലത്തിൽ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമം സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി സജി ചെറിയാൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. നടപടിക്രമം പൂർത്തീകരിക്കാനുള്ള താമസം മാത്രമാണുണ്ടായിട്ടുള്ളത്. പരിഷ്‌കരണം നടപ്പിലാകുന്നതോടെ കുടിശിക സഹിതം ലഭ്യമാകും. കലാമണ്ഡലത്തിൽ യു.ജി.സി നിരക്കിലും സംസ്ഥാന സർക്കാർ നിരക്കിലും ശമ്പളം വാങ്ങുന്ന ജീവനക്കാരാണുള്ളത്. പരിഷ്‌കരണ ഉത്തരവ് ആദ്യം സർക്കാർ ജീവനക്കാർക്കായി നടപ്പിലാക്കും. അതിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് നടപ്പിലാക്കും. കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 11-ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ആവശ്യമായ ചില രേഖകൾ ലഭ്യമാക്കുന്നതിന് കലാമണ്ഡലത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ധനവകുപ്പിന്റെ അനുമതിയോടെ ശമ്പള പരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |