ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പാ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പത്രിക സമർപ്പണത്തിനിടെ സംഘർഷം. പ്രിൻസിപ്പലിന്റെ ഓഫീസിൽ എ.ബി.വി.പി-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു. പരിക്കേറ്റ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അഥീന ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു സംഭവം. പത്രിക നൽകുന്നതിന്റെ അവസാന ദിവസമായിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ ഇരു സംഘടനകളുടെയും ഭാരവാഹികളും, പ്രവർത്തകരുമുണ്ടായിരുന്നു. അഥീനയുടെ പത്രിക നൽകാനൊരുങ്ങിയപ്പോൾ സമയം കഴിഞ്ഞെന്ന വാദം എ.ബി.വി.പി ഉന്നയിച്ചു. തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്കു നീങ്ങി. അഥീനയെ എ.ബി.വി.പി യൂണിറ്റ് സെക്രട്ടറി അഭിജിത്ത്, രൺദീപ്, അശ്വിൻ എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. അഥീനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുഖത്തേറ്റ മർദ്ദനത്തിൽ മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായതായി പൊലീസ് പറയുന്നു.
എന്നാൽ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതു ചൂണ്ടിക്കാട്ടിയ എ.ബി.വി.പി പ്രവർത്തകർക്കു നേരെ അഥീന പ്രകോപിതയായെന്നും ആക്രമിക്കാനായി പാഞ്ഞടുത്തപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് എ.ബി.വി.പി പറയുന്നത്.
ഓരോരുത്തരുടെ പത്രിക വാങ്ങുന്നതിനിടെ എസ്.എഫ്.ഐ.പ്രവർത്തകയുടെ പത്രിക നൽകാൻ സമയം കഴിഞ്ഞെന്ന പേരിലാണ് തർക്കമുണ്ടായതെന്ന് പ്രിൻിസിപ്പൽ
ഡോ. കെ.സി. പ്രകാശ് പറഞ്ഞു. എ.ബി.വി.പി. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധം സ്വീകരിക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എം. ശശികുമാർ പറഞ്ഞു. സി.പി.എം. ബോധപൂർവം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |