ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിൽ എതിർപ്പുമായി എം എം മണി എം എൽ എ. ഇടതുസർക്കാർ പട്ടയം അനുവദിച്ചത് നിയമപരമായിട്ടാണെന്നും എം എൽ എ അദ്ധ്യക്ഷനായ സമിതിയാണ് പട്ടയത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പട്ടയഭൂമിയിലുള്ള സി പി എമ്മിന്റെ ഓഫീസ് തൊടാൻ സമ്മതിക്കില്ലെന്നും മണി വ്യക്തമാക്കി. നിയമവശങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിദ്ധ്യത്തിൽ ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് എം ഐ രവീന്ദ്രൻ പ്രതികരിച്ചു. നിയമപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന ഉത്തരവ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, പട്ടയം റദ്ദാക്കുന്നത് സിപിഎം ഓഫീസ് ഒഴിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടുക്കി ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ താമസിക്കുന്നവർക്ക് 23 വർഷം മുമ്പ് നൽകിയ 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി കഴിഞ്ഞദിവസം റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറി ജയതിലക് ഉത്തരവിറക്കിയിരുന്നു. ദേവികുളം താലൂക്കിൽ അഡി. തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന ഐ.എം രവീന്ദ്രൻ 1999ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിലാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. അന്ന് ജില്ലാ കളക്ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവ് പ്രകാരമാണ് പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |