കൊച്ചി: കെ-റെയിലിന്റെ ഡി.പി.ആർ തയ്യാറാക്കിയതും സർവേ നടത്തിയതും എങ്ങനെയെന്ന് സർക്കാർ വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.പദ്ധതിയുടെ നിയമവിരുദ്ധ സർവേ തടയണമെന്ന ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.
ഏരിയൽ സർവേയുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയ്യാറാക്കിയതെന്ന് സർക്കാർ വിശദീകരിച്ചപ്പോഴാണ് സിംഗിൾ ബെഞ്ച് വ്യക്തത തേടിയത്. ഹർജികൾ ഫെബ്രു. ഏഴിനു വീണ്ടും പരിഗണിക്കും. അതുവരെ ഹർജിക്കാരുടെ ഭൂമിയിലെ സർവേ മാറ്റിവയ്ക്കണം. ഇതിൽ നേരത്തെ നൽകിയ ഇടക്കാല ഉത്തരവുകൾ തുടരും. 2013ലെ നിയമപ്രകാരം നടപടികൾ തുടരാമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങൾ
നേരിട്ട് സർവേ നടത്താതെ ഏരിയൽ സർവ്വേ മുഖേന ഡി.പി.ആർ തയ്യാറാക്കാനാവുമോ
ഭൂമിക്ക് നഷ്ടപരിഹാരം ഉറപ്പു നൽകുന്ന 2013ലെ നിയമത്തിലെ വ്യവസ്ഥകൾ എങ്ങനെയാണ് ബാധകമാക്കുന്നത്
ഏതു തരത്തിലാണ് ഡി.പി.ആർ തയ്യാറാക്കിയത്
അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം
കെ-റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡി.പി.ആറിന് കേന്ദ്ര സർക്കാർ അന്തിമാനുമതി നൽകിയിട്ടില്ലെന്ന് അസി. സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരിച്ചു. ഡി.പി.ആർ റെയിൽവേ ബോർഡിനു മുന്നിലാണ്. അലൈൻമെന്റ് പ്ളാൻ, പദ്ധതിക്കു വേണ്ട റെയിൽവേ ഭൂമി, സ്വകാര്യ ഭൂമി, റെയിൽവേ നെറ്റ്‌വർക്കിനെ ബാധിക്കുന്ന നടപടികൾ തുടങ്ങിയവയിൽ വിശദീകരണം തേടിയിട്ടുണ്ട്. സാമ്പത്തികമായി ലാഭകരമാണോയെന്ന് നീതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും ഉറപ്പാക്കിയശേഷമേ അന്തിമാനുമതി നൽകൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സർവേ സാമൂഹ്യാഘാത പഠനത്തിന്
ഡി.പി.ആർ സമർപ്പിച്ചശേഷം സർവേ എന്തിനാണെന്ന കോടതിയുടെ ചോദ്യത്തിന്, സാമൂഹ്യാഘാത പഠനത്തിനാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. മറുപടി സത്യവാങ്മൂലത്തിൽ പലകാര്യങ്ങളിലും വിശദീകരണം നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇതിന് സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ജനങ്ങളെ ശത്രുവായി കാണേണ്ട
സർവേ നടത്തി, കെ-റെയിൽ എന്നു രേഖപ്പെടുത്തി സ്ഥാപിച്ച 200-ാളം കോൺക്രീറ്റ് കുറ്റികൾ ഹൈക്കോടതി വിലക്കിയതിനെ തുടർന്ന് ജനങ്ങൾ നീക്കി റീത്ത് വച്ചെന്ന് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ അഭിഭാഷകൻ അറിയിച്ചു. ഇതിലൊക്കെ നിയമപരമായ നടപടി സ്വീകരിക്കാമെന്നു പറഞ്ഞ സിംഗിൾബെഞ്ച് ജനങ്ങളെ ശത്രുവായി കാണേണ്ടതില്ലെന്നും വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |